ബുധനാഴ്‌ച, ജൂലൈ 14, 2010

നന്ദി ഞാനെങ്ങനെ ചൊല്ലേണ്ടൂ..

അമ്മയെന്നു കേൾക്കുമ്പോൾ മനസ്സിലേയ്ക്കു വരുന്ന ഒരേയൊരു മുഖം ഈ അമ്മയുടേതാണ്‌ (വല്യമ്മച്ചി - അപ്പന്റെ അമ്മ ).

പോകാന്‍ മറ്റൊരിടമില്ലാതെ വന്നു കൂടിയ ഞങ്ങൾ മൂന്നിനെയും തള്ളക്കോഴി ചിറകിന്റെ അടിയിൽ കാക്കുന്നതു പോലെ കാത്തു പരിപാലിച്ച അമ്മ.

ചോറിന്റെ മുൻപിൽ വന്നിരിക്കുമ്പോഴും കുത്തു വാക്കുകൾ കൊണ്ടു വേദനിപ്പിച്ചിരുന്നവരെ കൊത്തിയോടിച്ചിരുന്ന തള്ളക്കോഴി.

ബാല്യത്തിന്റെ ഒരു ഘട്ടത്തിൽ കണ്ണുനീരിന്റെ ഉപ്പു ചേരാത്ത ചോറുണ്ടിട്ടുള്ളത്‌, ഈ അമ്മ വിളമ്പി തന്നിരുന്ന ദിവസങ്ങളിൽ മാത്രം.

ചെണ്ടൻ കപ്പ പുഴുങ്ങി, പച്ച മുളകു പൊട്ടിച്ചാലും, അതിന്റെ ഒരോഹരി ഞങ്ങൾക്കു മൂന്നിനും വേണ്ടി മാറ്റി വച്ചിരുന്ന അമ്മ.

സ്നേഹത്തിന്റെ നിറകുടമായിരുന്ന അമ്മ. പക്ഷേ വളരെ കർക്കശക്കാരിയുമായിരുന്നു.

ജീവിക്കാൻ പഠിപ്പിച്ചത്‌ ഈ അമ്മയാണ്‌.

ഒരു കുടുംബിനിയെന്ന നിലയിൽ, ഒരു വീട്ടമ്മയെന്ന നിലയിലെനിക്കെന്തെങ്കിലും ചെയ്യാനറിയുമെങ്കിൽ, അതെല്ലാം ഈ അമ്മ ചെയ്യുന്നതു, കണ്ടു പഠിച്ചതു മാത്രം. അമ്മ വച്ചിട്ടില്ലാത്ത ഒരു കൂട്ടാനും ഇന്നും മെനയായിട്ട്‌ വയ്ക്കാനെനിക്കറിയില്ല. (ലാപ്റ്റോപ്പിൽ റെസിപ്പി തുറന്നു വയ്ക്കാതെ ). അമ്മ വച്ചു കണ്ടിട്ടുള്ള കൂട്ടാനുകളും പലഹാരങ്ങളും, കണ്ണു കെട്ടിയാണെങ്കിലും ഉണ്ടാക്കാനറിയാം താനും.

വൃത്തിയുടേ ആദ്യ പാഠങ്ങൾ പഠിപ്പിച്ചതും ഈ അമ്മ തന്നെ. അമ്മയെ പോലെ വൃത്തിയും വെടിപ്പുമുള്ള ഒരു സ്ത്രീയെ ജീവിതത്തിലിന്നു വരെ വേറെ കണ്ടിട്ടില്ല. അരികും മൂലയും ചേർത്ത്‌, വെടിപ്പായിട്ട്‌ മുറ്റമടിക്കാൻ പഠിപ്പിച്ചതും ഈ അമ്മ . പുല്ലു പറിച്ചും , കല്ലെടുത്തു മാറ്റിയും അടിച്ചില്ലെന്നു ശകാരിച്ച്‌, വീണ്ടും വീണ്ടും അതേ മുറ്റം അടിപ്പിച്ചപ്പോൾ അന്നത്തെ പെറ്റിക്കോട്ടിട്ട പത്തു വയസ്സുകാരി കരഞ്ഞിട്ടുണ്ട്‌.

അടുപ്പിൽവച്ചെടുത്ത കലങ്ങൾ, ചാരമിട്ടു തേച്ചു കഴുകിച്ച്‌, പുത്തൻ കലം പോലെ ആകുന്നതു വരെ പിന്നെയും പിന്നെയും കഴുകിച്ച്‌, എന്നെ വൃത്തിയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചതിന്‌ , എത്ര നന്ദി പറഞ്ഞാലാണമ്മേ മതിയാവുക ?.

രാവിലെ കുത്തിപ്പൊക്കി ഉണർത്തി വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും പള്ളിയിൽ വിട്ട്‌, എന്റെ മനസ്സിൽ ദൈവ വിചാരം ഉണ്ടാക്കിയതും ഈ അമ്മ.

വൈകിട്ട്‌, സന്ധ്യമണി അടിക്കുമ്പോൾ തന്നെ, അൻപത്തിമൂന്നുമണി ജപവും കരുണക്കൊന്തയുമെല്ലാം മുട്ടു കുത്തി നിന്നു ചൊല്ലാൻ പഠിപ്പിച്ചതും ഈ അമ്മ.

പറമ്പിലെ ഉണങ്ങിയ ഓലമടൽ (ചൂട്ട്‌) വെട്ടി നല്ല വൃത്തിയായി കെട്ടുകളാക്കി ശേഖരിച്ചു വയ്ക്കാനും, അടുപ്പിൽ തീ പിടിപ്പിയ്ക്കാൻ ബുദ്ധിമുട്ടുള്ള മഴക്കാലത്തത്‌ അതുപയോഗിക്കാനും പഠിപ്പിച്ചത്‌ വഴി ഇല്ലായ്മയുടെ ദിവസങ്ങളിലേയ്ക്ക്‌ കരുതി വയ്ക്കാൻ പഠിപ്പിച്ചതും ഈ അമ്മ.

ആദ്യം അടി , പിന്നെ പ്യാച്ച്‌... ബെല്ലാരി രാജ യെ പോലെ അതായിരുന്നു അമ്മയുടെയും നയം. അടി വീണിട്ടേ കാര്യം എന്തെന്നു പറയുള്ളൂ. “പെൺപിള്ളാരു കാലുമ്മേക്കാലും കേറ്റിയാണോടി ഇരിക്കണത്‌ ” ?, അല്ലെങ്കിൽ “പാണ്ടിയേൽ (ഉമ്മറപ്പടിയിൽ, വാതിലിന്റെ പടിയിൽ,) നില്ക്കരുതെന്നു പറഞ്ഞിട്ടില്ലേടി ?” , അപ്പന്റെയൊപ്പത്തിനൊപ്പം കേറി ഇരുന്നാണോടി വർത്താനം പറയണത്‌ ?, പെൺപിള്ളാരു മുന്നിൽ തുണി ഇട്ടിരിക്കെടി.., പാവാടയുമിട്ടു വിശാലമായിട്ടിരുന്നോളും“ ഇങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കും ആ അടിയുടെ കാരണങ്ങൾ. അമ്മയ്ക്കടിക്കാൻ സൗകര്യത്തിനെന്നോണം മുറ്റത്തോടു ചേർന്നു തന്നെ പുളിമരമൊരെണ്ണം നിന്നിരുന്നു. ഓടിട്ട ചാർത്തിന്റെ ഓരോ കഴുക്കോലിനിടയിലും, അമ്മ താഴെ നിന്നൊന്നു കൈ പൊക്കിയാൽ വലിക്കാൻ പാകത്തിൽ പുളിവാറൽ എപ്പോഴും സ്റ്റോക്കുണ്ടായിരുന്നു. ആ പുളി മരമൊന്നു കരിഞ്ഞു പോണേ എന്നു പ്രാർത്ഥിച്ചു ഞങ്ങൾ കുട്ടികൾ അതിന്റെ ചുവട്ടിൽ മത്സരിച്ചു മൂത്രമൊഴിച്ചിരുന്നു.

കണ്ടം കൊയ്യാനോ, ഞാറു നടാനോ, കള പറിക്കാനോ എന്തിനുമാകട്ടെ, അമ്മ പണിക്കാരോടൊപ്പം മുന്നിലുണ്ടാകും. അമ്മ പാടത്തും പറമ്പിലും പണിയാൻ പോകുമ്പോൾ വീട്ടിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കാൻ, പാടത്തും പറമ്പിലുമുള്ള പണിക്കാർക്ക് മൂന്നു നേരവും ഭക്ഷണം തയാറാക്കാനുമൊക്കെ, അമ്മ പെൺമക്കളെയും ഞങ്ങൾ കൊച്ചു മക്കളെ വരെയും പഠിപ്പിച്ചിരുന്നു.

അവധി ദിവസങ്ങളില്‍ രാവിലെ ഉണര്‍ന്നാല്‍, വൈകിട്ടു വരെ പണിയിക്കുമായിരുന്നു അമ്മ. മുറ്റത്തെ പുല്ലു പറിയ്ക്കല്‍, പറമ്പും പരിസരവും അടിച്ചു വാരി കരിയിലകള്‍ കൂട്ടിയിട്ട് കത്തിയ്ക്കല്‍, പശുവിനെ കുളിപ്പിക്കല്‍, പന്നിക്കൂട്‌ കഴുകല്‍, പശ്ശുവിന്‌ പുല്ലരിയല്‍, തൊഴുത്തിലെ ചാണകം വടിയ്ക്കല്‍, നെല്ലു പുഴുങ്ങല്‍, പറമ്പായ പറമ്പിലെ കൊതുമ്പും കോഞാട്ടയും, മടക്കലയും, പെറുക്കി വെട്ടി ഉണങ്ങി വെറകു പുരയില്‍ വയ്ക്കല്‍, എന്നു വേണ്ട ഞങ്ങള്‍ നോക്കുമ്പോള്‍ കാണാത്ത എന്തെല്ലാം പണികളാണ്‌ അമ്മ ഓരോ ദിവസവും കണ്ടുപിടിച്ചു കൊണ്ടുവരിക.. അന്നൊക്കെ പിറുപിറുത്തിരുന്നെങ്കിലും, ഇന്നിപ്പോ രാവിലെ അഞ്ചു മണി മുതല്‍, രാത്രി പന്ത്രണ്ടു മണി വരെയും പണിഞ്ഞാലും യാതോരു മടുപ്പുമില്ലാതെ നടക്കാന്‍ പറ്റുന്നത് , അമ്മ നല്‍കിയ ആ പരിശീലനത്തിന്റെ കരുത്തൊന്നു കൊണ്ടു മാത്രം. ഒരു കൈ സഹായത്തിനാരുമില്ലാതിരുന്നിട്ടും (ഭര്‍ത്താവല്ലാതെ ) , രണ്ടു കുട്ട്യോളെ പുട്ടു പോലെ പ്രസവിക്കാനും, പിറ്റേന്നു മുതല്‍ പയറു പോലെ എഴുന്നേറ്റ് നടന്ന്‌, എല്ലാ കാര്യങ്ങളും ചെയ്യാനുമൊക്കെ കഴിവും കാര്യപ്രാപ്തിയുമുള്ള ഒത്തൊരു ഉരുപ്പടി ആയി എന്നെ മാറ്റിയെടുത്തതിന്‌, എങ്ങനെയാണമ്മേ ഞാന്‍ നന്ദി പറയേണ്ടത്‌ ?

കർത്താവ്‌ അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ കഴിപ്പിച്ചതു പോലെ,ഞായറഴ്ചകളിൽ മേടിക്കുന്ന ഒരു കിലോ ഇറച്ചി കൊണ്ട്, പന്ത്രണ്ടു മക്കളും, അവരുടെ കെട്ട്യോളുമാരും, കുട്ട്യോളും, പിന്നെ പാടത്തെ പണിക്കാരുമടങ്ങിയ വലിയ കുടുമ്പത്തിനു വിളമ്പിയിരുന്ന ആ ജാല വിദ്യ മാത്രം എനിക്കു പഠിപ്പിച്ചു തന്നില്ലല്ലോ അമ്മേ .

ഒരൊന്നന്നര സുന്ദരി ആയിരുന്നു അമ്മ. കുണുക്കൊക്കെ ഇട്ട്‌ ആ സുന്ദരി ചിരിയും ചിരിച്ചു നിന്നാൽ , ആഹാ എന്താരുന്നു ഗാംഭീര്യം. തൊണ്ണൂറ്റഞ്ച്‌ വയസ്സിലും നെറയെ തമാശ പറഞ്ഞു ചിരിക്കുമായിരുന്നു.. കഴിഞ്ഞ ഫെബ്രുവരിയിൽ പോയപ്പോഴും, എത്ര നേരം എന്തൊക്കെ പറഞ്ഞു ഞങ്ങൾ കുടുകുടെ ചിരിച്ചു..

പോരാൻ നേരം “ഇനി വരുമ്പോ അമ്മ ഉണ്ടാവൂല്ലല്ലോ ” എന്നു പറഞ്ഞു കെട്ടിപ്പിടിച്ചു മുത്തം തന്നപ്പോ.. “ പിന്നേ.. എത്ര കാലമായി ഇതു പറഞ്ഞു പറ്റിക്കുന്നു.. ഞാൻ കോളേജിലേയ്ക്കു പോകുമ്പോ മുതലിതു പറയണതാ.. ജോലിയ്ക്കു പോയപ്പോഴും, കല്യാണം കഴിഞ്ഞു പോയപ്പോഴും, അമേരിക്കയ്ക്കു വന്നപ്പോഴും ഇതന്നെ പറഞ്ഞു പറ്റിച്ചു. ഇപ്പോ ദാണ്ടെ എന്റെ പിള്ളാരേം കണ്ടില്ലേ ? ഇനി എന്റെ പെൺകൊച്ചിന്റെ കെട്ടും കൂടി, അതിന്റെ കൊച്ചിനെ മാമോദീസായ്ക്കു തലയ്ക്കും പിടിച്ചിട്ടേ അമ്മ പോവുള്ളൂ..” എന്നു ഞാൻ പറഞ്ഞപ്പോളും ചിരിച്ചു.. ആ സുന്ദരിച്ചിരി.. എന്നിട്ടുമ്മയും തന്നു..

അമ്മയെന്നോർക്കുമ്പോൾ തന്നെ ഒരു നനുത്ത സ്നേഹത്തിന്റെ കുളിരാണിപ്പോഴും മനസ്സിൽ. നാട്ടിലെ തറവാട്ടിലേയ്ക്കൊന്നു പോകാൻ ആകെ ബാക്കിയുണ്ടായിരുന്ന പ്രചോദനം..

വാല്‍ക്കഷണം : കഴിഞ്ഞ ജൂലൈയില്‍ അമ്മ മരിച്ചപ്പോ എഴുതി പാതിയാക്കി വച്ച ഈ പോസ്റ്റ്, ഇന്നിപ്പോ അമ്മയുടേ മരണത്തിന്റെ ഓര്‍മ്മ ദിവസമെങ്കിലും പോസ്റ്റിയില്ലെങ്കില്‍, ഇങ്ങനെയൊരു മടിച്ചി ആകാനാണോടി, നിന്നെ ഞാന്‍ പഠിപ്പിച്ചതെന്നു ചോദിച്ച്, അവിടുന്നൊരു പുളിവാറുമായി വന്ന്, പാവാട പൊക്കി രണ്ടു പെട പെടയ്ക്കും ..

ലേബലുകള്‍: ,

ബുധനാഴ്‌ച, നവംബർ 11, 2009

നമ്മളൊന്ന്; നമുക്കു രണ്ടോ? മൂന്നോ?

3 കുട്ടികളുള്ള ഏതു കുടുംബത്തെ കണ്ടാലും, അവരെ വായിനോക്കി, വെള്ളമിറക്കി, കണ്ണുവച്ച്‌ പണ്ടാരടങ്ങുകാന്നൊരു പുതിയ സോക്കേടു തുടങ്ങീട്ടു കുറച്ചായി. പള്ളിയില്‍ പോകുമ്പോഴും കുഞ്ഞുങ്ങളെയുംകൊണ്ടു ഡോക്ടേഴ്സ്‌ ഓഫീസില്‍ പോകുമ്പോഴുമാണ്‌, ഈ സൂക്കേടു മൂക്കുന്നത്‌. നമ്മുടെ നാട്ടിലല്ലേ ഒന്നും ഒന്നരയിലുമൊക്കെ മതിയാക്കുന്നതു ഫാഷന്‍? ഇവിടെ ഒരുപാടു വെള്ളക്കാര്‍ക്കും, ഹിസ്പാനിക്കുകള്‍ക്കും ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കുമൊക്കെ രണ്ടിലധികം കുട്ടികളുഉണ്ട്‌. എന്തിനവരിലേയ്ക്കു പോകണം ? ഞങ്ങളുടെ ഡാലസ്‌ മലയാളം പള്ളിയില്‍പോലും നെറയെ ആള്‍ക്കാര്‍ക്ക്‌ മൂന്നു കുട്ട്യോളുണ്ട്‌.

പള്ളിയില്‍ പോകുമ്പോള്‍ കണ്ണെത്തുന്ന ദൂരത്തെങ്ങാന്‍ മൂന്നു കുട്ടികളുമായി ആരെങ്കിലും നില്‍പ്പുണ്ടെങ്കില്‍ ഞാന്‍ മുഴോന്‍ നേരവും അവരെ വാ നോക്കി നില്‍ക്കും. ഏറ്റവും മൂത്തകുട്ടി ഈ ഇളയകുട്ടിയെ കാര്‍ സീറ്റിലിരുത്തി ആട്ടി കൊടുക്കുന്നതും, അതിനു പാലു കുപ്പി എടുത്തു വായില്‍ വച്ചു കൊടുക്കുന്നതും.. ശ്യോ..എത്ര നോക്കി നിന്നാലും എനിക്കു മതി വരൂല്ല. ഇടയ്ക്കു കെട്ടിയോനെ തോണ്ടി വിളിച്ചു.. നോക്കു മനുഷ്യേനേ.. കണ്ടാ, കണ്ടാ.. ഇങ്ങനെയൊക്കെ നടന്നാല്‍ മതിയാ? നമുക്കും നമ്മുടെ കമ്പനി ഒന്നെക്സ്പാന്‍ഡ് ചെയ്യണ്ടായോ, എന്നു കണ്ണു കൊണ്ടു പറയും.

ഇങ്ങനെ വായ നോക്കി നിര്‍വൃതിയടയുന്ന നേരത്തെല്ലാം എന്നിലെ സ്വപ്ന ജീവി പറയും.
"ഡേയ്‌ ഡെയ്‌, അസൂയ നന്നല്ല, ഇതു പോലൊന്നിനെ സ്വന്തമാക്കി അഭിമാനിക്കൂ.. "

അപ്പൊഴേയ്ക്കും വരും എന്നിലെ പ്രായോഗികമതി.. " ആഹാ.. പറയാനെന്തെളുപ്പം, ഇതുങ്ങളെയൊക്കെ ഉണ്ടാക്കി കൂട്ടിയാല്‍ മതിയാ? പഠിപ്പിക്കണ്ടേ? ഒന്നാംതരം വിദ്യാഭ്യാസം കൊടുക്കണ്ടേ? ആവശ്യത്തിനു കളിപ്പാട്ടങ്ങള്‍ മേടിച്ചു കൊടുക്കണ്ടേ?"

(ഇവിടുന്നങ്ങോട്ടു സ്വപ്നജീവി കുട്ട്യേടത്തിയെ 'സ്വാകു' എന്നും പ്രായോഗികമതിയായ കുട്ട്യേടത്തിയെ 'പ്രാകു' എന്നും വിളിക്കാം)

സ്വാകു : "പിന്നേയ്‌ നിന്റപ്പനൊക്കെ കൊട്ടക്കണക്കിനു മുതലുണ്ടായിട്ടല്ലേ നിന്നെയൊക്കെ പഠിപ്പിച്ചത്‌? അതൊക്കെ എങ്ങനെയെങ്കിലുമങ്ങു നടന്നു പോക്കൊളും പെണ്ണേ. അല്ല, നിന്റെ ചെറുപ്പത്തില്‍ നിനക്കെത്ര ടോയ്‌ ഉണ്ടായിരുന്നു. ടോയിയൊന്നുമില്ലെങ്കിലും പുള്ളാരു പുട്ടു പോലെ വളരും പുള്ളേ "

പ്രാകു : ഉവ്വ...പറയാന്‍ നല്ല എളുപ്പാ.. രണ്ടെണ്ണത്തിനെ മോണ്ടിസ്സോറിയില്‍ വിട്ടിട്ടുതന്നെ നടുവൊടിഞ്ഞിരിക്കുവാ? എത്ര ആഞ്ഞു പിടിച്ചിട്ടും, വഞ്ചി തിരുനക്കര തന്നെ. വിഷം മേടിച്ചു തിന്നാന്‍ കൂടി കയ്യില്‍ കാശില്ല.

സ്വാകു : അതിനു മോണ്ടിസ്സോറിയില്‍ തന്നെ വിടണമ്ന്നാരു പറഞ്ഞു? മുട്ടിനു മുട്ടിനു പബ്ലിക്ക്‌ സ്കൂളില്ലേ? ഒരു നയാ പൈസ പോലും ഫീസ്‌ കൊടുക്കാതെ പഠിപ്പിക്കാമല്ലോ.

പ്രാകു : അങ്ങനെ ചോദിച്ചാല്‍, ഉവ്വ... പക്ഷേ.... ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ പഠിക്കാന്‍ പറ്റിയില്ല എന്നുള്ള സങ്കടം, എത്രയൊക്കെ ഇല്ലെന്നു ഞാനഭിനയിച്ചാലും എന്റെ ഉള്ളിന്റെ ഉള്ളില്‍ ഉണ്ട്‌. അന്നെന്റെ അപ്പനതിനുള്ള വകുപ്പേ ഉണ്ടായിരുന്നുള്ളൂ.. അതിലെനിക്കു പരാതിയുമില്ല.. പക്ഷേ, എനിക്കു കിട്ടാതെ പോയ... ഏറ്റവും നല്ല വിദ്യാഭ്യാസം എന്റെ മക്കള്‍ക്കു കൊടുക്കണമെന്നു ഞാനാഗ്രഹിച്ചാലതിനെ അതിമോഹമെന്നു വിളിക്കാമോ?

സ്വാകു : അതെയതെ, അവനവന്റെ നടക്കാതെ പോയ സ്വപ്നങ്ങളും മോഹങ്ങളും നേടിത്തരാന്‍ വേണ്ടിയാണല്ലോ നമ്മളു മക്കളെ ഉണ്ടാക്കണതു തന്നെ. അല്ലാ, മലയാളം മീടിയത്തില്‍ പഠിച്ചിട്ടു നിനക്കെന്നാ പറ്റീന്നാ? ഒരു ജോലിയില്ലേ, ജീവിക്കാനുള്ള വക കിട്ടുന്നില്ലേ, യാതോരു ബുദ്ധിമുട്ടുകളുമില്ലാതെ സായിപ്പിനോടുമെല്ലാം ആശയവിനിമയം നടത്തുന്നില്ലേ? ഇതിലുമൊക്കെ കൂടുതലെന്നാ വേണമായിരുന്നൂ, കരിമണ്ണൂരു പട്ടിക്കാട്ടില്‍ ജനിച്ചുവളര്‍ന്ന നിനക്ക്‌?

പ്രാകു : അതൊക്കെ ചെയ്യുന്നുണ്ട്‌..പക്ഷേ എവിടെയോ എന്തോ ഒന്നിന്റെ കുറവ്‌!.. ഒരു പത്തു പൈസേന്റെ കുറവേന്നൊക്കെ പറയൂല്ലേ? ഒരോ പെങ്കുട്ട്യോളൊക്കെ നല്ല മണി മണിയായിട്ടിംഗ്ലീഷില്‍ ബ്ലോഗുന്നതു കാണുമ്പോള്‍, വൊക്കാബുലറി നെറയെ ഞാന്‍ കേട്ടിട്ടു പോലുമില്ലാത്ത വാക്കുകളെടുത്തിട്ടമ്മാനമാടുമ്പോള്‍.. യെന്തരോ ഒരേതാണ്ടുനെസ്സ്‌.. അതുപോലെയൊന്നുമെനിക്കു പറ്റൂല്ലാന്നുള്ള ഒരാത്മവിശ്വാസക്കുറവ്‌.

സ്വാകു : ഉവ്വുവ്വേ.. നീ പിടിച്ച മുയലിനെന്നും കൊമ്പു മൂന്നാണല്ലോ. ഞായറാഴ്ചകളില്‍ കുട്ടികളെയും കൊണ്ടു പള്ളിയില്‍ പോകുമ്പോള്‍, അവര്‍ക്കെത്ര സന്തോഷമാണെന്നു നീ കണ്ടിട്ടില്ലേ ? എന്തോരം കസിന്‍സും അങ്കിളുമാരും ആന്റിമാരുമാണവരെ എടുക്കാനും കൊഞ്ചിക്കാനുമൊക്കെ. ? നിന്റെ വല്യമ്മചിക്കു നെല്ലിക്കാക്കൊട്ട മറിച്ചതു പോലെ പന്ത്രണ്ടെണ്ണമില്ലായിരുന്നെങ്കില്‍, ഇത്രയധികം ആള്‍ക്കാരുണ്ടാകുമായിരുന്നോ അവരെ കൊഞ്ചിക്കാനും കളിപ്പിക്കാനും? ക്രിസ്മസോ താങ്ക്സ്‌ഗിവിങ്ങോ വരുമ്പോള്‍, വീട്ടുകാരെല്ലാരും കൂടി ഒരുമിച്ചു കൂടുമ്പോള്‍ ഒരു പള്ളി പ്പെരുന്നാളിനുള്ള ആളുള്ളതു കൊണ്ടല്ലേ ഇത്രയ്ക്കു മേളം? അപ്പോ നിനക്കു കിട്ടിയ ഈ സൗഭാഗ്യങ്ങളും സന്തോഷങ്ങളും നീ അവര്‍ക്കു നിഷേധിക്കുന്നതു ശരിയാണോ? അതു സ്വാര്‍ത്ഥതയല്ലേ?

നിന്റെ കെട്ടിയൊന്റെ വീട്ടില്‍ അവരാറു മക്കള്‍...എല്ലാരും കൂടി അവധിക്കു ചെല്ലുമ്പോള്‍ കൂടുമ്പോള്‍, എന്തൊരു രസാ? ആ സന്തോഷങ്ങളൊക്കെ നിന്റെ മക്കള്‍ക്കു നിഷേധിക്കാന്‍ നിനക്കവകാശമില്ല പെണ്ണേ. നിന്റെ അധ്വാനത്തിന്റെ ഫലമല്ലാതെ, ഓസിനു നീ അനുഭവിച്ച നന്മകളും സന്തോഷവുമൊക്കെ അടുത്ത തലമുറയ്ക്കു പകര്‍ന്നുകൊടുക്കാന്‍ ഉത്തരവാദിത്തമുണ്ടു നിനക്ക്‌.

(പ്രാകു ഉത്തരം മുട്ടി ഇഞ്ചി കടിച്ച കുരങ്ങു മാതിരി നിനല്‍ക്കുന്നു)

സ്വാകു തുടരുന്നു : നിനക്കു മനസ്സിലൊരു സങ്കടം വന്നാല്‍ നീ ആരെയാ വിളിക്കാറുള്ളത്‌?

പ്രാകു : എന്റെ ആങ്ങളേനേം ചേച്ചീനേം...

സ്വാകു: കണ്ടോ കണ്ടോ, ഒരു ദിവസം പോലും നീ അവരെ വിളിച്ചു വിഷേഷങ്ങള്‍ പറയാതിരിക്കാറില്ലല്ലോ. അപ്പോ അതു പോലെ മിണ്ടീം പറഞ്ഞുമിരിക്കാന്‍ നിന്റെ കുഞ്ഞുങ്ങള്‍ക്കാരുണ്ടാകും ?

പ്രാകു : പക്ഷേ, പണ്ടത്തെ കാലമല്ലല്ലോടീ കൂവേ. അന്നൊക്കെ ഒരാള്‍ ജോലി ചെയ്താലും ജീവിക്കാം.. ഇന്നതാണോ ? കുട്ടികളെ വളര്ത്തുകാന്നു പറയണ ചെറിയ പണിയാനോ ? എന്തൊരു സ്ട്രെസ്സ്‌ പിടിച്ച പണിയാ ?

സ്വാകു : അതിനു നീ കുട്ടികളെ വളര്‍ത്താന്‍ പോയിട്ടല്ലേ ? നിന്നെയൊക്കെ ആരെങ്കിലും വളര്‍ത്തിയോ ? സമയത്തു വല്ലോം തിന്നാന്‍ കിട്ടും. രാവിലെ മുതല്‍ എവിടെയെങ്കിലും പറമ്പിലും പാടത്തും കാലാ പെറുക്കിയും, കളിച്ചുമൊക്കെ നടക്കും..എങ്ങനെയൊക്കെയോ അങ്ങു വളര്‍ന്നു. അന്നൊക്കെ കുട്ടികളെ വളര്‍ത്തുവല്ലായിരുന്നു.. അവരു തനിയെ സ്വതന്ത്രമായി വളരുവായിരുന്നു. ഇന്നത്തെ കാര്‍ന്നോന്മാര്‍ കുട്ടികളെ വളരാന്‍ അനുവദിക്കില്ലല്ലോ. അപ്പനും അമ്മയും തലയ്ക്കലും കാല്‍ക്കലും നിന്നു വലിച്ചുനീട്ടി വളര്‍ത്തുകയല്ലേ മക്കളെ ?

പ്രാകു : നീയൊരു 10 വര്‍ഷം പുറകിലാടീ പോത്തേ. എന്തൊരു മത്സരത്തിന്റെ ലോകമാ? അപ്പോ അതിലൊക്കെ എന്റെ മക്കള്‍ തോറ്റു പോകാതെ അവരെ പ്രാപ്തരാക്കി വളര്‍ത്തണ്ടേ ? ഇല്ലെങ്കിലവര്‍ നാളെ ചോദിക്കില്ലേ, ചുമ്മാ പടച്ചു വിട്ടതെന്തിനാ? വേണ്ടതൊന്നും തരാതേന്ന്. ക്വാണ്ടിറ്റിയില്‍ അല്ലല്ലോ, ക്വാളിറ്റിയില്‍ അല്ലേ കാര്യം ?

സ്വാകു : ഒരാവശ്യം വന്നാല്‍, അങ്ങോട്ടും ഇങ്ങോട്ടും കേറി പോകാനും, അന്വേഷിക്കാനും ആരുമില്ലാതെ. അവരു ക്വാളിറ്റിയില്‍ മാത്രം മെച്ചപ്പെട്ടു വളര്‍ന്നാല്‍ മതീന്നാണോ ? നിന്റെ കാല ശേഷം ഒന്നോര്‍ത്തു നോക്കൂ.. അവര്‍ക്കാരുണ്ടു മിണ്ടാനും പറയാനും.. 2 പേരും അങ്ങോട്ടും ഇങ്ങോട്ടും കണ്ണില്‍ കണ്ണില്‍ മുഖം നോക്കി ഇരിക്കും. ആ ഇരിപ്പിലവരു നിന്നെ ശപിക്കും.

പ്രാകു : അതേയ്‌, നാളെ ഇന്‍ഡ്യയിലേയ്ക്കു തിരിച്ചു പോകാന്‍ തീരുമാനിച്ചാലോ? അവിടെയൊക്കെ 3 കുട്ടികളില്‍ കൂടുതലുള്ളവരെ രാജ്യദ്രോഹികളെ പോലെയാ കരുതുന്നത്‌? റേഷന്‍ കിട്ടില്ലാന്നോ ഇലക്ഷനു മല്‍സരിക്കാന്‍ പറ്റൂല്ലാന്നോ യെന്തരാണ്ടൊക്കെ ഇല്ലേ? അതൊക്കെ പോട്ടെ പുല്ലെന്നു വയ്ക്കാം. ആളോള്‍ടെ ഒരു നോട്ടോം ചോദ്യോമൊക്കെ കാണണം. "അവിടെ അമേരിക്കേലൊന്നും ഇതൊന്നും നിറുത്തണ പരിപാടികളൊന്നുമില്ലേടി" എന്നു തന്റെ ചേച്ചിയെപ്പറ്റി ചോദിച്ചു കളഞ്ഞത്‌ ഓര്‍ക്കുന്നില്ലെ. യ്യേ.. നിങ്ങളൊക്കെ ഇത്രോം വിവരോം വിദ്യാഭ്യാസോമുണ്ടായിട്ടും, ഇങ്ങനത്തെ അബദ്ധം പറ്റാതെ നോക്കാനറിയില്ലേ ന്നു വേറൊരുത്തി. അബദ്ധം ആണെന്നു കാണുന്നതേ അവരങ്ങു കേറി തീരുമാനിച്ചു കളയും. അല്ലാ, എനിക്കു 3 കുട്ടികള്‍ വേണമായിട്ടു തന്നെയാണെനു പറഞ്ഞാല്‍.. "ഓ.. ഇതൊക്കെ അബദ്ധം പറ്റി കഴിയുമ്പോളെല്ലാരും പറയുന്നതാ " എന്നു പറഞ്ഞു കളയും.. ഹോ .. നാണിച്ചു തൊലിയുരിഞ്ഞു പോകൂല്ലേ ?

സ്വാകു: അപ്പോ അതാണു കാര്യം.. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നുള്ളതാണ്‌ ആനക്കാര്യമല്ലേ . എന്നു മുതലാണു നീ മറ്റുള്ളവരുടെ വിചാരത്തെയൊക്കെ മാനിച്ചു ജീവിക്കാന്‍ തുടങ്ങിയത്‌ ? "ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം..ഒരു മനുഷ്യന്റെ വായ മൂടി കെട്ടാന്‍ പറ്റൂല്ല.., അതുകൊണ്ടു പറയുന്നവരു ചുമ്മാ പറഞ്ഞേച്ചും പോട്ട്‌.. ഞാനെനിക്കിഷ്ടമുള്ളതു ചെയ്യും" ന്നൊരു ലൈനായിരുനല്ലോ . ആളുകള്‍ക്കു എന്തെങ്കിലുമൊക്കെ പറയാന്‍ വേണം ..അത്രന്നെ.. പറയണവരു ചുമ്മാ പറഞ്ഞേച്ചും പോട്ടെടീ.

പ്രാകു : അതല്ല.. ഈ ജനസംഖ്യാ വിസ്ഫോടനം എന്നൊക്കെ നമ്മളു പണ്ടു സോഷ്യല്‍ സ്റ്റഡീസില്‍ പഠിച്ചിട്ടില്ലേ ? ഈ ലോകത്തിലെ മുഴുവന്‍ സാധനങ്ങളും ഈ ലോകത്തുള്ള ആളോള്‍ക്കു തെകയൂല്ലാന്നും, ജനസംഖ്യ എക്സ്പൊണെന്‍ഷ്യല്‍ ആയി പെരുകുന്നു, പക്ഷേ ഭൂമിയില്‍ ഉള്ള സാധന സാമഗ്രികള്‍ അതിനനുസരിച്ചു പെരുകുന്നില്ലാ..അതോണ്ട്‌ ഭക്ഷ്യക്ഷാമം വരുമെന്നുമൊക്കെ. അപ്പോ കൂടുതല്‍ കുട്ടികളെന്നു പറഞ്ഞാല്‍ മനുഷ്യരാശിയോടു മുഴോന്‍ ചെയ്യുന്ന ദ്രോഹമല്ലിയോ?

സ്വാകു : ഹോ ലവടെയൊരു ലൊട്ടുലൊടുക്കു ന്യായം. നിന്റെ ഒരു കുഞ്ഞു കൂടി കൂടുന്നതു കൊണ്ടു ഈ ലോകത്തിന്റെ സന്തുലിതാവസ്‌ത്ഥ തകരുവാണെങ്കില്‍ അതങ്ങു ചുമ്മാ തകരട്ടെന്നെ. നിന്റെ തന്നെ 2 കുട്ടികളുള്ള എത്രയോ ആന്റിമാര്‍ നിന്നോടു പറഞ്ഞിരിക്കുന്നു.. "മോളേ, രണ്ടില്‍ നിറുത്തിയതാ എനിക്കൊക്കെ പറ്റിയ ഏറ്റോം വല്യ അബദ്ധം. ഞങ്ങളാണെങ്കില്‍ പോയി ഡോക്ടറെ വരെ കണ്ടു, അതൊന്നു റിവേഴ്സ്‌ ചെയ്തു തരാന്‍ പറ്റുവോന്ന്. നീ അങ്ങനെ ചുമ്മാ രണ്ടിലൊന്നും നിര്‍ത്തിക്കളയരുതുട്ടോ." എന്ന്.

പ്രാകു : ഇപ്പോത്തന്നെ എന്റെ കുഞ്ഞനും കൂടി ഒന്നെന്റെ പെണ്ണിന്റെയത്ര ഒന്നായിക്കിട്ടിയാല്‍ ഞാന്‍ നേടിയല്ലോ യെന്റോടേ തമ്പുരാനേ ന്നാ ഞാന്‍ ചിന്തിക്കണേ. അപ്പോ ഇനീമൊരെണ്ണം... വീണ്ടുമതേ വായ്നാറ്റം ന്നു പറയണ പോലെ, വീണ്ടും വയറിതാ മുന്നേ, ഞാനിതാ പിന്നേ ന്നൊരു നടപ്പ്‌, വീണ്ടുമതേ ഡയപ്പര്‍, അതേ മാക്കു മാക്കു കരച്ചില്‍, അതേ ഉറക്കമില്ലാത്ത രാത്രികള്‍. സത്യമായിട്ടും എന്നെക്കൊണ്ടെങ്ങും മേലാ..എനിക്കതിനുള്ള കപ്പക്കുറ്റി ഇല്ലാ. മാത്രോമല്ല, വയസ്സ്‌ മുപ്പത്തി രണ്ട്‌. ഈ മുപ്പതു വയസ്സൊക്കെ കഴിഞ്ഞുണ്ടാവണ കുട്ടികള്‍ക്ക്‌ ജനിതക പ്രശ്നങ്ങളൊക്കെ വരുമെന്നല്ലേ? അങ്ങനെ വല്ലോം സംഭവിച്ചാലൊന്നോര്‍ത്തു നോക്കിക്കേ, ആ കുഞ്ഞിനോടു ചെയ്യുന്ന ദ്രോഹമല്ലേ ?

മനസ്സിലെ വാഗ്വാദങ്ങള്‍ അവസാനിക്കുന്നില്ല.. പൂതിക്കാണെങ്കിലൊരു കുറവുമില്ല... പ്രായോഗികമതി ജയിക്കുമോ, അതോ സ്വപ്നജീവി ജയിക്കുമോ? കണ്ടുതന്നെ അറിയാം.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

ആവലാതികള്‍ വേവലാതികള്‍

പ്രിയ ബഹുമാനപ്പെട്ട മനശാസ്ത്രജ്ഞയ്ക്ക്‌,

ജീവിതത്തിലൊരിക്കല്‍ പോലും ഇതു പോലുള്ള 'മനശാസ്ത്രജ്ഞനോടു ചോദിക്കുക' പോലൊരു പംക്തിയിലേയ്ക്കു ഞാനെഴുതിയിട്ടില്ല. അങ്ങനെ വഴിയില്‍ കാണുന്ന 'ചേട്ടനോടും ചേച്ചിയോടും മനശാസ്ത്രജ്ഞനോടും' സ്വന്തം ജീവിത പ്രശ്നങ്ങള്‍, പറയുന്നവരൊക്കെ മരമണ്ടന്‍മാരും, പരമ്പര വിഡ്ഢികളുമാണെന്നു ഞാന്‍ വിശ്വസിച്ചും പോന്നിരുന്നു. പക്ഷേ ഇന്നിപ്പോള്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ എണ്റ്റെ ഈ പ്രശ്നത്തിനൊരു മറുപടി തരാന്‍ ചേച്ചിയ്ക്കു മാത്രമേ സാധിക്കൂ എന്നു ഞാനുറച്ചു വിശ്വസിക്കുന്നു.

പല വാരികകളിലായി പല മനശാസ്ത്ര പംക്തികളുണ്ടെങ്കിലും, ഞാന്‍ ചേച്ചിയെ തന്നെ തിരഞ്ഞെടുത്തതിനു കാരണങ്ങള്‍ രണ്ടാണ്‌. 1. ചേച്ചി ഒരു മനശാസ്ത്രജ്ഞ കൂടിയാണ്‌. എനിക്കു വട്ടാണോ അല്ലയോ എന്നു ചേച്ചിക്കു കൃത്യമായി പറയാന്‍ പറ്റും. 2. ചേച്ചി ഒരമ്മയാണ്‌. അതുകൊണ്ടു ഞാന്‍ പറയാന്‍ പോകുന്നതൊക്കെ ചേച്ചിക്ക്‌ മറ്റാരേക്കാള്‍ നന്നായി മനസ്സിലാക്കാന്‍ പറ്റും.

ഇനി എണ്റ്റെ പ്രശ്നത്തിലേയ്ക്കു കടക്കട്ടെ. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍, എണ്റ്റെ നീറുന്ന പ്രശ്നമിതാണ്‌ - 'ചിര പുരാതന കാലമായി, കഥകളിലും കവിതകളിലും, സിനിമയിലുമൊക്കെ നമ്മള്‍ കാണുന്ന തരത്തിലൊരമ്മയാവാനെനിക്കു പറ്റുന്നില്ല.' ചേച്ചിക്കൊന്നും മനസ്സിലായില്ലാല്ലേ ? ഞാനെല്ലാം തുറന്നു പറയാം ചേച്ചി. ചേച്ചിയില്‍ നിന്നെനിക്കൊന്നും ഒളിക്കാനില്ല.

എണ്റ്റെ ചേച്ചീ, നമ്മുടെ കവികളൊക്കെ എന്താ പാടിയിരിക്കുന്നത്‌? അമ്മയെന്നാല്‍, ദൈവത്തിനും മുകളിലുള്ള എന്തോ വലിയ ഒരു സംഭവം എന്നല്ലേ ? അമ്മ കരയില്ല, അമ്മയ്ക്കു സങ്കടങ്ങളില്ല.. അമ്മ ദേഷ്യപ്പെടില്ല.. അമ്മ ഭൂമിയേക്കാള്‍ ക്ഷമിക്കുന്നവളാണ്‌. അമ്മയ്ക്കു ക്ഷീണമില്ല, തളര്‍ച്ചയില്ല, അമ്മയ്ക്കു വേദനിക്കില്ല, രോഗം വന്നാല്‍ ക്കൂടിയൊന്നു വിശ്രമിക്കണ്ട. അമ്മയെന്നാല്‍, രാവിലെ നേരം വെളുക്കുന്നതിനും മുന്നേ ഓണാക്കിയാല്‍, രാത്രി ഒരു പന്ത്രണ്ടു മണി വരെ യാതോരു പരാതികളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മെഷീനാണ്‌.. എന്നൊക്കെയല്ലേ ?

എണ്റ്റെ ചേച്ചിയേ, ഞാനും കെട്ടി. ഞാനും രണ്ടു പെറ്റു. കെട്ടുന്നതിനു മുന്നേ ഈ പ്പറഞ്ഞ മാതിരിയുള്ള ദൈവിക സ്വഭാവങ്ങളൊന്നുമെനിക്കിലായിരുന്നു. ദേഷ്യം വന്നാല്‍ കണ്ണും മൂക്കും കാണാത്ത, ആരൊടെന്നു നോക്കാതെ ദേഷ്യപ്പെടുന്ന, സാധനങ്ങളൊക്കെ വലിച്ചെറിയുന്ന ഒരു സാധാരണ മനുഷ്യ സ്ത്രീ. ദേഷ്യം തണുക്കുമ്പോളെല്ലാരേയും പോലെ, ക്ഷമ ചോദിച്ച്‌, ഉമ്മ കൊടുത്ത്‌, സ്നേഹ ബന്ധങ്ങള്‍ നിലനിറുത്തിയിരുന്ന ഒരു വെറും പെണ്ണ്‌.

വെല്ലുവിളിച്ചാല്‍/ചൊടിപ്പിച്ചാല്‍ വീറും വാശിയും കാണിക്കുന്ന, ഇച്ചരെ കുശുമ്പും കുന്നായ്മയും പരദൂഷണവുമൊക്കെ പറയാനിഷ്ടപ്പെടുന്ന, ഒരു പെണ്ണിണ്റ്റേതായ എല്ലാ മണവും കൊണവുമുള്ള ഒരു സാദാ പെണ്ണ്‌. സങ്കടം വന്നാല്‍ കരയുന്ന, സന്തോഷം വന്നാല്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന, വേദനിച്ചാലാര്‍ത്തലച്ചു കരയുന്നൊരു മനുഷ്യജീവി.

അപ്പോളൊക്കെ ഞാന്‍ വിചാരിച്ചിരുന്നതു, പെറുമ്പോള്‍ സംഭവിക്കുന്ന എന്തോ രാസപ്രവര്‍ത്തനമോ..അല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനമോ കൊണ്ട്‌ (ഇപ്പോ ഹോര്‍മോണല്ലേ ചേച്ചീ ഒരു ഫാഷന്‍ ? യെന്തരോ സംഭവിച്ചാലും, ഹോര്‍മോണിണ്റ്റെ വ്യതിയാനം കൊണ്ടാണെന്നല്ലിയോ പറച്ചില്‌ ? ) ഞാനും പെറ്റു കഴിയുമ്പോള്‍ ഇതൊക്കെ മാറി ദൈവീക അമ്മയാകുമായിരിക്കുമെന്നു ഞാന്‍ വ്യാമോഹിച്ചു. എവിടെ ?

അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ്‌ ലോകത്തിലെ ഏറ്റവും രുചിയുള്ള ഭക്ഷണം, അമ്മ എപ്പോളുമിങ്ങനെ മടുപ്പില്ലാതെ പാചകം ചെയ്തു, വിവിധ വിഭവങ്ങള്‍ തീന്‍ മേശയില്‍ വിളമ്പുന്ന ഒരു റോബോട്ടാണെന്നൊക്കെയല്ലേ നമ്മള്‍ സിനിമയിലും കഥകളിലുമൊക്കെ കാണുന്നത്‌ ? എണ്റ്റെ പൊന്നു ചേച്ചീ, ചേച്ചിയോടായതു കൊണ്ടുള്ള സത്യം പറയാമല്ലോ, എനിക്കടുക്കള കാണുന്നതു തന്നെ കലിയാണ്‌. അല്ല ചേച്ചി തന്നെ പറ. ഈ ലോകത്തു നമ്മളെന്തു പണി ചെയ്താലുമതിനൊരു ഫലമുണ്ടാവുമേ..? ഉദാഹരണത്തിന്‌, കോടെഴുതിയാല്‍, ദിവസത്തിണ്റ്റെ അവസാനം, ഒരു പ്രോഗ്രാം ബാക്കി കാണും. ഒരു മണിക്കൂറു തയ്യല്‍ മിഷ്യന്‍ ചവിട്ടിയാല്‍, ഒരു ബ്ളൌസോ ഉടുപ്പോ എന്തെങ്കിലുമൊന്നുണ്ടാവും. ഒക്കെ പോട്ടെ, പത്തു തൊട്ടി വെള്ളം കോരിയാല്‍, നാലു പാത്രം നെറച്ചു വെള്ളം കാണും. അതേ സമയം അടുക്കളപ്പണിയോ ?

രാവിലെ എഴുന്നേല്‍ക്കുമ്പോ, കഴുകി വൃത്തിയായി അലമാരയിലിരിക്കുന്ന പാത്രങ്ങളാണേ, ഒരു ബ്രേയ്ക്‌ഫസ്റ്റ്‌ കഴിയുമ്പോളേയ്ക്കും, സകല പാത്രവും സിങ്കില്‍. ഒക്കെയൊന്നു കഴുകിയൊതുക്കുമ്പോളേയ്ക്കും ഉച്ചയ്ക്കത്തേയ്ക്കുള്ളത്‌ തുടങ്ങാറാവും.. ചുരുക്കി പറഞ്ഞാല്‍, സിങ്ക്‌ നെറയ്ക്കുക, സിങ്കൊഴിവാക്കുക, പിന്നേം സിങ്ക്‌ നെറയ്ക്കുക, പിന്നേമൊഴിവാക്കുക .. ഇതന്നെയല്ലേ ചേച്ചി ഈ അടുക്കള പ്പണി? വട്ടുണ്ടൊ ഈ പ്പണി രാവിലെ തൊട്ടു വൈകിട്ടു വരെ ചെയ്തോണ്ടിരിക്കാന്‍ ? പക്ഷേ സിനിമയിലെ അമ്മയിതൊക്കെ ചിരിച്ചോണ്ടു മുഖം കറുക്കാതെ, ഒന്നു പരാതി പറയുക കൂടി ചെയ്യാതെ, ചെയ്യുന്നുണ്ടല്ലോ.. അപ്പോപ്പിന്നെ എനിക്കാരിക്കുമോ ചേച്ചീ വട്ട്‌ ?

ഇനിയെണ്റ്റെ ചേച്ചീ, എനിക്കിടക്കിടക്കു ദേഷ്യം വരും. മക്കളാണെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ..കുരുത്തക്കേടു കാണിച്ചാലെനിക്കു നല്ല കലി വരും. വീട്ടിലു വിരുന്നുകാരു വന്ന നേരത്ത്‌, കാസറോളില്‍ അപ്പമെടുത്തു വച്ചിട്ടു, എല്ലാരേം കഴിക്കാന്‍ വിളിച്ചു വരുമ്പോള്‍, ഒരു ഗ്ളാസ്സ്‌ ചോക്ക്ളേയ്റ്റു മില്‍ക്ക്‌, കാസറോളിലെ മുഴുവന്‍ അപ്പത്തിണ്റ്റേം മുകളിലൊഴിച്ചിട്ടു, ചിരിച്ചു നില്‍ക്കണൂ, എണ്റ്റെ സന്താനം. തല്ലണോ.., അതോ കൊല്ലണോ.. ചേച്ചി തന്നെ പറ.

വീടു മുഴോന്‍ തൂത്തു തുടച്ചു നടുവൊടിഞ്ഞ്‌, ഒന്നു മുഖം കഴുകാന്‍ മാറുമ്പൊളാരിക്കുമെണ്റ്റെ സന്താനം, തറയിലു ജ്യൂസു കമത്തുക, അല്ലെങ്കില്‍കഴുകി വച്ചിരിക്കുന്ന മുഴുവന്‍ പാത്രങ്ങള്‍ക്കു മുകളിലും യോഗര്‍ട്ടിട്ട്‌ (തൈര്‌), അതില്‍ രാജാരവിവര്‍മയെ പോലെ പടം വരച്ചു കളിക്കുക. ചേച്ചി തന്നെ പറ കലി വരുമോന്ന്‌. കൊടുത്തു തുടയ്ക്കിട്ടൊരെണ്ണം..

മകളാണെങ്കില്‍ വല്യേ വായനക്കാരിയാ. അതിനിരുപത്തി നാലു മണിക്കൂറും പൊത്തകം വായിച്ചോണ്ടിരിക്കണം.. എപ്പോളും വായിച്ചോണ്ടിരുന്നാല്‍, അണ്ണാക്കിലേയ്ക്കു ഞം ഞം വയ്ക്കാനുള്ളതു തന്നെയുണ്ടാവുമോ ചേച്ചിയേ? എന്നിട്ടുമെണ്റ്റെ ചേച്ചീ, എന്നെ പറ്റുമ്പോലെയൊക്കെ ഞാന്‍ വായിച്ചു കൊടുക്കണുണ്ട്‌.. ഇറച്ചിയരിഞ്ഞോണ്ടിരുന്ന മുഴോന്‍ നേരം ഞാന്‍ സൈടിലിരുത്തി വായിച്ചോണ്ടാ ചെയ്തത്‌. പിന്നെയതു കഴിഞ്ഞതു കഴുകി വാരി അടുപ്പില്‍ കേറ്റുന്ന നേരത്തു വായിക്കാന്‍ പോയാലൊക്കെ കരിയൂല്ലേ എണ്റ്റെ ചേച്ചിയേ ? എനിക്കു രണ്ടു കയ്യല്ലേ ഉള്ളൂ ?

എന്നാലാ പെങ്കൊച്ചു വിചാരിക്കണ്ടേ, 'എണ്റ്റെ തള്ള ഇത്രോം നേരമെനിക്കു വായിച്ചു തന്നു. ഇനി ലഞ്ചു റെടിയാകുന്ന വരെ പോയി വല്ലതും വേറേ കളിക്കാമെന്ന്‌'. ങേഹേ... അതവിടെയിരുന്നു കിണുങ്ങും.. എന്നിട്ടു ചങ്കില്‍ കൊള്ളുന്ന ഒരു ഡയലോഗുമടിക്കും. "ദെയറീസ്‌ നോ വണ്‍ റ്റു റീഡ്‌ ഫോര്‍ മീ " യെന്ന്‌.. ചങ്കെടുത്തു കാണിച്ചാല്‍ ചെമ്പരത്തി പൂവാണെന്നു പറഞ്ഞാല്‍ പിന്നെ എന്നാ ചെയ്യുമെണ്റ്റെ ചേച്ചിയേ ? സങ്കടോം ദേഷ്യോമൊക്കെ വന്നിട്ടു ഞാന്‍ പിന്നെയെന്തൊക്കെയാ അലറുകാന്നെനിക്കു തന്നെയറിയില്ല.

ഇതൊക്കെയോരോ ഉദാഹരണാങ്ങള്‍ മാത്രം കേട്ടോ ചേച്ചിയേ.. എന്നിട്ടു എണ്റ്റെ മക്കളോടു ഞാന്‍ ദേഷ്യപ്പെട്ടല്ലോ എന്നോര്‍ത്തിരുന്നു ബാത്‌റൂമില്‍ പൈപ്പ്‌ തുറന്നിട്ടും, ഡ്രൈവ്‌ ചെയ്യുമ്പോളുമൊക്കെ ആരും കേള്‍ക്കാതെ.. ഞാന്‍ വാവിട്ടു കരയും.. എന്നെ തന്നെ യടിക്കും... സത്യായിട്ടുമെനിക്കു വട്ടാണോ ചേച്ചി.. ? എനിക്കെന്താ ചേച്ചി സിനിമയിലെ അമ്മയാകാന്‍ പറ്റാത്തത ?

പിന്നെ, എനിക്കിടയ്ക്കിടയ്കു പനിയും ജലദോഷവും തലവേദനയുമൊക്കെ വരും... അപ്പോ എനിക്കൊന്നു വിശ്രമിക്കണം... ഒരു പെയിന്‍ കില്ലറു കഴിച്ചൊരര മണിക്കൂറു കിടക്കണം.. കിടന്നിട്ടെഴുന്നേറ്റു കഴിഞ്ഞാലെനിക്കൊടുക്കത്തെ കുറ്റബോധമാണെണ്റ്റെ ചേച്ചിയേ .. സിനിമയിലെ അമ്മമാരൊന്നും കിടക്കുന്നില്ലല്ലോ.. അവര്‍ക്കാര്‍ക്കും അസുഖം വരാറില്ല, വന്നാല്‍ തന്നെ അവരാരും കെടക്കറില്ല... വീട്ടിലുള്ള ബാക്കിയുള്ളവര്‍ക്കസുഖം വരുമ്പോള്‍, ഇരുപത്തിനാലു മണിക്കൂറും നിന്നു പരിചരിക്കുന്നവളല്ലേ നല്ല അമ്മ ? എനിയ്ക്കെപ്പോഴും തലവേദന തരുന്ന ദുഷ്ട ദൈവത്തിനോടെനിക്കു കടുത്ത പക പോലും തോന്നുമെണ്റ്റെ ചേച്ചി.. ഞാനെന്താ ചേച്ചിയിങ്ങനെ ?

ചേച്ചി, സത്യമായിട്ടുമെനിക്കെന്താ പ്രശ്നം ? എല്ലാ അമ്മമാരുമെന്നെ പ്പോലെയൊക്കെ തന്നെയാണോ ചേച്ചി ? അപ്പോ പിന്നെ, സിനിമാക്കാരും , കഥാകാരന്‍മാരും, കവികളുമൊക്കെ കൂട്ടത്തോടെ നുണ പറഞ്ഞെന്നാണോ ? ഏയ്‌.. അതാവാന്‍ വഴിയില്ല. അപ്പോ പിന്നെ ഞാന്‍ മാത്രമെന്താ ചേച്ചിയിങ്ങനെ ? ഓരോ ദിവസൊം രാവിലെ ഉണരുമ്പോ, ഇന്നു ഞാന്‍ സിനിമയില്‍ കാണുന്ന മാതിരി ദൈവ തുല്യമായ അമ്മയാരിക്കുമെന്നൊക്കെ ദൃഡ പ്രതിജ്ഞ ചെയ്തെഴുന്നേല്‍ക്കും. വൈകിട്ടുറങ്ങാന്‍ നേരം, ഞാനൊരു പൂര്‍ണ്ണ പരാജയമായിരുന്നു എന്നു മനസ്സിലാക്കി കരയും. ഞാനൊരു റ്റോട്ടല്‍ ഫെയിലിയറാണെന്നൊക്കെ നഷ്ടബോധം തോന്നുമെപ്പോളും, ചേച്ചി.

അല്ല ചേച്ചീ, എനിക്കു മനസ്സിലാവാത്തത്‌, അതുവരെ വെറുമൊരു പെണ്ണായിരുന്ന, ഒരാളെങ്ങനെയൊന്നു പെറുമ്പോളേയ്ക്കും, എല്ലാ കുറ്റങ്ങളും കുറവുകളുമൊക്കെ ഇല്ലാണ്ടായി ദൈവതുല്യമാകുമെന്നാ ? ഇനിയവരൊക്കെ വല്ല ഹോര്‍മോണും കുത്തി വയ്ക്കണുണ്ടാവോ ചേച്ചി ? ഞാനാണെങ്കില്‍ ഇണ്റ്റര്‍നെറ്റിലൊക്കെ സേര്‍ച്ചിയിട്ടും, അങ്ങനെയൊരു ഹോര്‍മോണില്ലെന്നാ ഗൂഗിളു പുണ്യാളച്ചന്‍ പറയണത്‌. എണ്റ്റെ ചേച്ചീ, ഒരു ഡിപ്രഷണ്റ്റെ വക്കിലാണു ഞാന്‍. എല്ലാ വഴികളുമടഞ്ഞിട്ടാണു ഞാന്‍ ചേച്ചിക്കെഴുതുന്നത്‌. ചേച്ചിയെന്നെ ഈ പ്രതിസന്ധിയില്‍ നിന്നെങ്ങിനെയെങ്കിലും രക്ഷിക്കുമെന്നുള്ള ശുഭാബ്ധി വിശ്വാസത്തില്‍..

സ്നേഹപൂര്‍വ്വം അനാമിക

(അങ്ങേതിലെ ജാനൂ, ചേച്ചീടെ 'ആവലാതികള്‍ വേവലാതികള്‍' കോളം മുടങ്ങാതെ വായിക്കുന്നതാ. അതാ കള്ളപ്പേര് വച്ചത്. :)

വാല്‍ക്കഷണം: മനശാസ്ത്രജ്ഞയോടും പറയാതെ പോയത്‌ : ഈ കത്തില്‍ 'ചേച്ചി' എല്ലാം മാറ്റി 'ചേട്ടന്‍' എന്നാക്കി, മറ്റേ 'മ' വാരികയിലെ 'ചേട്ടനോടു ചോദിക്കൂ' എന്ന കോളത്തിലേയ്ക്കും ഞാന്‍ അയച്ചിട്ടുണ്ട്‌. രണ്ടു തല ചേരും, പക്ഷേ നാലു ഡാഷ്‌ ചേരില്ലാ ' എന്നല്ലേ ? നോക്കട്ടെ, ചേച്ചിയാണോ, അതോ ചേട്ടനാണോ എണ്റ്റെ ഹൃദയ വേദനകള്‍ മനസ്സിലാക്കുകയെന്ന് :)

ലേബലുകള്‍:

ശനിയാഴ്‌ച, മേയ് 30, 2009

റ്റ്വിറ്ററും റ്റ്വയലോഗും പിന്നെ ഞാനും

എനിക്കെന്റെ ദിവസങ്ങളെ ഉണര്‍വുള്ളതാക്കാന്‍, എപ്പോഴുമെന്തെങ്കിലുമൊരു പ്രചോദനം വേണം. രാവിലെ അലാമടിക്കുമ്പോള്‍, അതോഫ്‌ ചെയ്തിട്ടു കട്ടിലില്‍നിന്നു ചാടി എഴുന്നേല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന്‌. ഇന്നത്തെ ദിവസം പതിവുള്ളതല്ലാതെ എന്തെങ്കിലുമൊന്നു ചെയ്യാനുണ്ടല്ലോ എന്ന തോന്നല്‍/ ആ ഒരുത്സാഹം, അതില്ലെങ്കില്‍ എന്റെ ദിവസങ്ങള്‍ വരണ്ടുണങ്ങി വിണ്ടുകീറി വിരസമായി പോകും.

ആ പ്രചോദനം പലപ്പോഴുമെണ്റ്റെ ജോലി തന്നെയാവാം, ചിലപ്പോള്‍ ബ്ളോഗ്ഗിങ്ങാവാം, ചിലപ്പോള്‍ ഓര്‍ക്കട്ടില്‍ അര്‍മ്മാദിക്കല്‍, മറ്റു ചിലപ്പോള്‍ ജോലി സംബന്ധമായ എസ്‌ ടി എന്‍ എന്ന പോര്‍ട്ടലില്‍, തുടക്കക്കാരുടെ സംശയങ്ങള്‍ക്കും, പ്രോഗ്രാമിങ്ങ്‌ സംബന്ധമായ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കലാവാം. ഇനിയും ചിലപ്പോള്‍ ഏറ്റവുമടുത്ത രണ്ടു കൂട്ടുകാരികള്‍ക്ക്‌, ലോകത്തിലെ മുഴുവന്‍ വിശേഷങ്ങളും, എന്തു കുക്കി, എന്തു ഷോപ്പ്‌ ചെയ്തു, എവിടൊക്കെ പോയി എന്നു വേണ്ട, സകല ഗോസ്സിപ്പുകളുമടങ്ങിയ നെടുനീളന്‍ മെയിലുകള്‍ അയയ്ക്കലാവാം. രാവിലെയെഴുന്നേറ്റാല്‍ അവരുടെ രണ്ടു പേരുടെയും ചെയിന്‍ മെയിലുകള്‍ മുഴുവന്‍ വായിച്ചിട്ടേ, ഞാന്‍ പല്ലു തേയ്ക്കാറു പോലുമുള്ളൂ.

പലരും പറയാറുള്ളതു പോലെ ജോലിയില്‍ നിന്നുള്ള വിരസതയകറ്റാനല്ല ഞാന്‍ ബ്ളോഗുന്നത്‌. ജോലി പോലെ ഞാന്‍ ആസ്വദിച്ചു ചെയ്യുന്ന മറ്റൊന്നുമില്ല എന്റെ ജീവിതത്തില്‍. ശരിക്കും, ജോലിയുമായി ഞാന്‍ കടുത്ത പ്രണയത്തില്‍ തന്നെയാണ്‌. ജോലിയില്‍ തിരക്കുകളുള്ള ദിവസങ്ങളില്‍ രാവിലെ ചാടിയെഴുന്നേല്‍ക്കാന്‍ എനിക്കു രണ്ടാമതൊരു പ്രചോദനം വേണ്ട. അത്രയ്ക്കുത്സാഹമുണ്ടെനിക്ക്‌ ഓഫീസില്‍ പോകാനും ജോലി ചെയ്യാനും. കഴിഞ്ഞ ഒക്ടോബറില്‍ പുതിയ പ്രോജക്ട്‌ തുടങ്ങി, ഏകദേശം ജനുവരി വരെ ഞാന്‍ എന്റെ ബ്ളോഗ്‌ പോലുമൊന്നു തുറന്നു നോക്കിയിട്ടില്ല. കാരണം തല ചൊറിയാന്‍ നേരമില്ലാത്ത പണിയുണ്ടായിരുന്നു.

പക്ഷേ പണികളൊക്കെ ഒതുങ്ങി , നെറയെ സമയം ബാക്കിവരുന്ന ചില സമയങ്ങളുണ്ട്‌. ആ ദിവസങ്ങളില്‍ രാവിലെ പുതപ്പൊന്നു കൂടി തല വഴി വലിച്ചിട്ടുറങ്ങാനേ തോന്നൂ. ആ ദിവസങ്ങളില്‍, അയ്യേ രണ്ടു പെറ്റ മുത്തിത്തള്ള, തൈക്കെളവി, എന്നൊക്കെയുള്ള തോന്നലുകളില്‍ നിന്നെന്റെ മനസ്സിനെയൊന്നകറ്റി നിറുത്താന്‍, കുട്ടിപ്പാവാടയിട്ടു നാട്ടുവഴികളിലൂടെ തുള്ളിച്ചാടി നടന്ന ആ ചെലപ്പാംകാടയുടെ, ചലപലാ, ചെലച്ചു കൊണ്ടിരുന്ന ആ വായാടിക്കോതയുടെ മനസ്സിലേയ്ക്കൊന്നു തിരിച്ചു പോവാന്‍, അതിനാണു ഞാന്‍ മേല്‍പ്പറഞ്ഞ പ്രചോദനങ്ങളെ ആശ്രയിക്കുന്നത്‌.

'എടോ, താനെന്തെങ്കിലുമൊന്നെഴുതെടോ തന്റെ ബ്ളോഗില്‍. ഒന്നില്ലെങ്കില്‍ തനിക്ക്‌, തിങ്കളും വ്യാഴവും മൂന്നു മണിക്കൂര്‍ ഫ്ളൈറ്റിലിരിക്കുമ്പോളെഴുതിക്കൂടേ ' - കെട്ട്യോന്‍സിന്റെ ഓര്‍മ്മപ്പെടുത്തലാണ്‌.

'ദോ.. എത്രയോയെണ്ണം റ്റൈപ്‌ ചെയ്തിട്ടിരിക്കണൂ. ഒറ്റ മൂച്ചിനു നോട്ട്‌പാടില്‍ റ്റൈപി. ഇനിയതിന്റെ അക്ഷരത്തെറ്റു തിരുത്തി അതു പോസ്റ്റബിളാക്കാനെനിക്കു ക്ഷമയില്ല. "

സത്യം.. ബ്ളോഗിങ്ങിന്റെ മുഴുവന്‍ രസവും കൊല്ലുന്ന ഒരു സംഭവമാണതെന്നെ സംബന്ധിച്ച്‌. ഒരു പോസ്റ്റെഴുതുന്നതിന്റെ ഇരട്ടിയിലധികം സമയമതൊന്ന്‌ വൃത്തിയാക്കിയെടുക്കാനെടുക്കും. (എന്നു വച്ച് ഇതുവരെ പോസ്റ്റിയതെല്ലാം വൃത്തിയുള്ളതാണെന്ന അഹങ്കാരമൊന്നുമില്ല കേട്ടോ)

'എങ്കില്‍ പിന്നെ താന്‍ റ്റ്വീറ്റടോ.. അതാവുമ്പോ എളുപ്പമാണാല്ലോ..'

' അതെന്തൂട്ടാ സംഭവം ? '

'ഹാ.. അതറിയില്ലേ ? മാറിയ ലോകത്തിന്റെ പുതു സ്പന്ദനമല്ലേ റ്റ്വിറ്റര്‍ ? നമ്മളെന്താണിപ്പോള്‍ ചെയ്യുന്നത്‌..? അതിങ്ങനെ റ്റൈപ്‌ ചെയ്യുക .. അപ്പോ ആളോളതു വായിക്കും.. താന്‍ പറയുന്നതു കേള്‍ക്കാനിഷ്ടമുള്ളവര്‍ തന്നെ ഫോളോ ചെയ്യും.."

' 'അയ്യേ..അതെന്തൂട്ടു പോക്കണംകേടാണു മനുഷ്യാ ? ഞാനെന്തു ചെയ്യുന്നെന്നറിയാനാര്‍ക്കാ ഇത്ര താല്‍പര്യം ?(നിങ്ങള്‍ക്കല്ലാതെ ? :P )

" താനൊന്നു ശ്രമിച്ചു നോക്കെടോ..."

എവിടെ ? ഞാനല്ലേ കുഴിമടിച്ചി.

എന്നെ റ്റ്വീറ്റിക്കാന്‍ കക്ഷി ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.. ഞാന്‍ അതെന്തൂട്ടാണെന്നു നോക്കാന്‍ കൂടി കൂട്ടാക്കിയില്ല. പിന്നെയുമോര്‍മ്മിപ്പിച്ചപ്പോള്‍,.."എന്റെ മനുഷ്യാ, ഇവിടെ തല ചൊറിയാന്‍ നേരമില്ലാത്തപ്പഴാ.. അത്രോം സമയമുണ്ടാരുന്നേല്‍, ഞാനെന്റെ കൊച്ചിനെ കരാട്ടേ ക്ളാസ്സില്‍ കൊണ്ടോയേനേ. സ്വിമ്മിങ്ങിനു കൊണ്ടോയേനേ..".

പിന്നൊരൂസം, ദാണ്ടേ, ഐ-ഫോണ്‍ മേടിച്ചു വന്നിരിക്കുന്നു. "ഇനി തനിക്കു നടക്കുന്ന വഴിക്കു റ്റ്വീറ്റാം. വേറെ സമയമൊന്നും കളയാതെ. എയര്‍പോര്‍ട്ടില്‍ കുത്തിയിരിക്കുമ്പോള്‍ റ്റ്വീറ്റാം, റ്റാക്സി എടുത്തോഫീസില്‍ പോകുമ്പോ റ്റ്വീറ്റാം. അങ്ങനെ താന്‍ വേറൊന്നിനും ഉപയോഗിക്കാത്ത സമയത്ത്‌...."

ഐ ഫോണ്‍ കിട്ടിയപ്പോള്‍ ഞാന്‍ 'സു ഡോ കു' കളിച്ചര്‍മ്മാദിച്ചു. കണക്കിലെ കളികളിലുള്ള പ്രാന്തു തീര്‍ത്തു. ഈസി, മീഡിയം, എക്സ്‌പര്‍ട്ട്‌..എന്നിങ്ങനെ ലെവലുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യുന്നതിലായി കമ്പം. ഞാന്‍ ഊണിലും ഉറക്കത്തിലും, എലിവേറ്ററില്‍ നില്‍ക്കുമ്പോഴും, ബാത്ത്‌റൂമിലിരിക്കുമ്പോഴും രാത്രികളില്‍ ഉറക്കമൊഴിച്ചിരുന്നും സു ഡോ കു കളിച്ചു. റ്റ്വിറ്റര്‍ ബട്ടണില്‍ അറിയാതെ പോലുമൊന്നു ഞെക്കി നോക്കിയില്ല.

പിന്നൊരൂസം കെട്ട്യോന്‍സ്‌ റ്റ്വിറ്റര്‍ ഐഡി ഉണ്ടാക്കി, ഫോണില്‍ റ്റ്വിറ്റര്‍ സെറ്റപ്‌ ചെയ്തു തന്നു. അങ്ങനെയാണു ഞാന്‍ പതുക്കെ അതിലേയ്ക്കൊന്നെത്തി നോക്കിയത്‌.. ആദ്യമൊക്കെ അറച്ചു നിന്നെങ്കിലും പതുക്കെ ഞാനിഷ്ടപ്പെടാന്‍ തുടങ്ങി. റ്റ്വിറ്റര്‍ ജീവിതത്തില്‍ ഞാനേറ്റവുമധികം ആസ്വദിച്ചത്‌, നമ്മുടെ ലോക്‌സഭാ ഇലക്ഷന്‍ ഫലം, തല്‍സമയം റ്റ്വീറ്റ്‌ ചെയ്തതായിരുന്നു. (പറയണ കേട്ടാല്‍ തോന്നും രണ്ടു മൂന്നു കൊല്ലമായി റ്റ്വീറ്റുന്നുണ്ടെന്ന്‌. വെറും രണ്ടാഴ്ച പ്രായമുള്ള റ്റ്വിറ്ററാന്നേ ഞാന്‍ ).

പക്ഷേ, അതു കഴിഞ്ഞ ദിവസം റ്റ്വീറ്ററില്‍ ഞങ്ങള്‍ റ്റ്വയലോഗ്‌സ്‌(മലയാളം ഡയലോഗുകള്‍ റ്റ്വീറ്റര്‍വല്‍ക്കരിച്ച്‌ പറയുക..അത്രന്നെ...) കളിക്കുന്നതു വരെ..

മല്ലു റ്റ്വീറ്റേഴ്‌സെല്ലാം ഉഷാറായി പങ്കെടുത്തപ്പോള്‍, അതു നെറയെ ചിരിക്കു വകയുണ്ടാക്കി. ദോ താഴെ വായിച്ചോളൂ.


1. kuttyedathi മനസ്സില്‍ കുറ്റബോധം തോന്നിയാല്‍ പിന്നെ റ്റ്‌വീറ്റുന്നതെല്ലാം യാന്ത്രികമായിരിക്കും.
2.
whizkidd കൊച്ചു കുട്ടികള്‍ റ്റ്‌വീറ്റ്‌ ചെയ്താല്‍ കോലുമുട്ടായ്‌ ടായ്‌ ടായ്‌ !
3.
arocks അയ്യോ അച്ഛാ റ്റ്‌വീറ്റല്ലേ.. അയ്യോ അച്ഛാ റ്റ്‌വീറ്റല്ലേ..
4.
sreenadh1987 ഓര്‍ക്കുട്ട്‌ ദുഖമാണുണ്ണി, റ്റ്‌വിറ്ററല്ലോ സുഖപ്രദം.
5.
startonomics നമുക്കു റ്റ്‌വീറ്റ്ഡെക്കില്‍ പോയി റ്റ്‌വീറ്റ്‌ ചെയ്യാം. അതിരാവിലെ എഴുന്നേറ്റ്‌ റിപ്ളൈ വന്നുവോ എന്നും, റീറ്റ്‌വീറ്റ്‌ ഉണ്ടോ എന്നും നോക്കാം. അവിടെ വച്ചു ഞാന്‍ നിനക്ക്‌..
6.
ronyjacob ഒരു റ്റ്‌വിറ്റര്‍ കിട്ടിയിരുന്നെങ്കില്‍...... റ്റ്‌വീറ്റ്‌ ചെയ്യാമായിരുന്നു.....
7.
startonomics നമുക്ക്‌ ഒരു റ്റ്‌വീറ്റ്‌സ്‌ അങ്ങു കാച്ചിയാലോ ? ഈ ചൂടത്തു റ്റ്‌വീറ്റാ ബെസ്റ്റ്‌. ഡേവിഡേട്ടാ, റ്റ്‌വീറ്റുണ്ടാ ? രണ്ടു റീറ്റ്‌വീറ്റ്‌... ചില്ല്ഡ്‌
8.
whizkidd കുട്ടാ, റ്റ്‌വീറ്റില്‍ സംഗതികളൊന്നും വന്നില്ലല്ലോ.... ശ്രുതി പോരാ.
9.
vimal ഹലോ .. ദൂരദര്‍ശന്‍ കേന്ദ്രമല്ലേ ? ഇന്നു വൈകിട്ടു റ്റ്‌വീറ്റ്‌ ചെയ്ത കുട്ടിയുടെ റ്റ്വീറ്റ്‌ ഐഡി പറഞ്ഞു തരാമോ ? ഒന്നു ഫോളോ ചെയ്യാനാ ?
10.
zeqox റ്റ്വീറ്റര്‍ അലിയാസ്‌ റീറ്റ്വീറ്റര്‍.
11.
arocks ദാസാ, നീ അമേരിക്കയില്‍ പോയാല്‍ പിന്നെ നിണ്റ്റെ റ്റ്വീറ്റ്‌ ആരു റീ റ്റ്വീറ്റും.
12.
theexperthand ഒരു റ്റ്വീറ്റ്‌ എഴുത്‌. ഒരു ആര്‍ റ്റി എനിക്കും ഒരു ആര്‍ റ്റി ലോക്കല്‍ പാര്‍ട്ടി സെക്രട്ടറിക്കും, അയക്കൂ. ഒരു ആര്‍ റ്റി താനും വച്ചോ.
13.
jestinjoy റ്റ്വിറ്റര്‍ ഉണ്ടോ സഖാവേ ഒരു ബ്ളോഗര്‍ എടുക്കാന്‍ ?
14.
zeqox അമേരിക്കയില്‍ റ്റ്വിറ്ററില്ല പോലും! എന്തു വിഡ്ഢിത്തരമാണിവന്‍ പറയുന്നത്‌? റ്റ്വിറ്ററില്ലാത്ത നാടുണ്ടോ ?
15.
startonomics ഞാന്‍ ഈ റ്റ്വീറ്റ്‌ സ്ക്കൂളില്‍ ഒന്നും പഠിക്കാത്തതു കൊണ്ട്‌, റീറ്റ്വീറ്റിണ്റ്റെ പ്രവര്‍ത്തനത്തെ പറ്റി ഒന്നും അറിയില്ല.
16.
theexperthand ഇവരു ഭയങ്കര റീറ്റ്വീറ്റുകാരാ. തിരുവിതാംകൂറ്‍ രാജാവിണ്റ്റെ കയ്യീന്നു റ്റ്വീറ്റ്ഡെക്കും റ്റ്വിര്‍ളും വാങ്ങിച്ചവരാ.
17.
anvimal പോളണ്ടിനെ ക്കുറിച്ച്‌ നീ റ്റ്വീറ്റരുത്‌. അതെനിക്കിഷ്ടമല്ല.
18.
kuttyedathi എന്തെയ്‌ ഈ അല്‍പം ഗ്ളാമര്‍ ഉള്ള റ്റ്വീറ്ററിനെ പെണ്‍കുട്ട്യോള്‍ക്കിഷ്ടമല്ലെന്നുണ്ടോ ? കാക്ക റ്റ്വീറ്റീന്നാ തോന്നണേ...
19.
Crucifire റ്റ്വിറ്റര്‍ - ജനകോടികളുടെ വിശ്വസ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌.
20.
vimal നീ ആണല്ലേടാ പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കാത്ത അലവലാതി റ്റ്വിറ്റര്‍ ?
21.
lakshmi_h തോമസുകുട്ടീ .....റ്റ്വീറ്റിക്കോടാ..
22.
startonomics അതെന്താ ദാസാ ഈ റ്റ്വീറ്റിംഗ്‌ നമ്മള്‍ നേരത്തെ തുടങ്ങാഞ്ഞത്‌ ? എല്ലാ റ്റ്വീറ്റിനും അതിണ്റ്റേതായ സമയമുണ്ടു ദാസാ.
23.
lakshmi_h ആഹാ ... ഐശ്വര്യത്തിണ്റ്റെ റീറ്റ്വീറ്റ്‌ മുഴങ്ങുന്നതു പോലെ....
24.
lakshmi_h അങ്ങനെ റീറ്റ്വീറ്റുകള്‍ ഏറ്റുവാങ്ങാന്‍ ഈ റ്റ്വിറ്റര്‍ ഹാന്‍ഡില്‍ ഇനിയും ബാക്കി.
25.
roshinroy ഓര്‍മയുണ്ടോ ഈ റ്റ്വീറ്റുകള്‍ ? ഓര്‍മ കാണില്ലാ..
26.
lakshmi_h റീറ്റ്വീറ്റോം കി സിന്തഗി ജോ കഭി ഖതം നഹി ഹോതാ..
27.
arocks ഇല്ലെങ്കീ, എണ്റ്റെ റ്റ്വീറ്റര്‍ ഐ ടി നിണ്റ്റെ പട്ടിക്കിട്ടോ..
28.
whizkidd ശേഖരാ എനിക്കു സ്വസ്ഥമായി റ്റ്വീറ്റണം. അതിനു തടസ്സം നിക്കാന്‍ നിണ്റ്റെ ഈ കൈകളുണ്ടാവരുത്‌. അതു കൊണ്ട്‌, അതു ഞാനിങ്ങെടുക്കുവാ.
29.
vimal എടാ നീ വല്ലതും കണ്ടാ ? ഉം.. എന്ത്‌ ? അളിയാ....ഫുള്‍ റ്റ്വീറ്റഡ്‌.... പോടാ, ഫഴ്സ്റ്റ്‌ റ്റൈമൊന്നും അങ്ങനെ ഫുള്‍ റ്റ്വീറ്റഡ്‌ കാണാന്‍ പറ്റില്ല. അളിയാ.. സത്യം..
30.
theexperthand എന്തൊക്കെയായിരുന്നു..? റ്റ്വീറ്റ്ഡെക്ക്‌, റ്റ്വിറ്റര്‍, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍, റ്റ്വിര്‍ള്‍....അവസാനം റ്റ്വീറ്റ്‌ റീറ്റ്വീറ്റായി.
31.
zeqox എന്താടോ റ്റ്വിറ്ററേ ഞാനിങ്ങനെയായി പോയത്‌ ? താന്‍ ചിന്തിച്ചിട്ടുണ്ടോ ?
32.
vimal കിട്ടിയാല്‍ റിപ്ളൈ...ഇല്ലെങ്കില്‍ റീറ്റ്വീറ്റ്‌ ..
33.
kuttyedathi തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി റ്റ്വീറ്റേഴ്‌സ്‌ കൊതിക്കാറുണ്ടെന്നും. തിരികെ വരുന്നേരം റ്റ്വീറ്റി ത്തകര്‍ക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും..
34.
jestinjoy ലാല്‍ സലാം റ്റ്വിറ്ററേ..
35.
kuttyedathi റ്റ്വീറ്റ്‌ വന്നു റ്റ്വീറ്റ്ഡെക്കില്‍ വീണാലും, റീറ്റ്വീറ്റ്‌ വന്നു റ്റ്വീറ്റ്ഡെക്കില്‍ വീണാലും കേടു റ്റ്വിറ്റര്‍ക്കാ. അതു മറക്കണ്ട.
36.
kuttyedathi നീ കണ്ട റ്റ്വിറ്റര്‍മാരുടെ ഇന്‍ഡ്യയല്ല യഥാര്‍ത്ഥ ഇന്‍ഡ്യ. അതു മനസ്സിലാക്കാം റ്റ്വീറ്റ്ഡെക്കുണ്ടായിരിക്കണം, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍ ഉണ്ടായിരിക്കണം, റ്റ്വിറ്റെറിഫിക്കുണ്ടായിരിക്കണം.
37.
anvimal മോഹന്‍ തോമസിണ്റ്റെ റ്റ്വീറ്റും റീറ്റ്വീറ്റും കൂട്ടിക്കുഴച്ചു നാലു നേരം വെട്ടി വിഴുങ്ങി..
38.
kuttyedathi അവനവന്‍ റ്റ്വീറ്റുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍... ഗുലുമാല്‍... പരസ്പരം റീറ്റ്വീറ്റി കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്‍.. ഗുലുമാല്‍..


കുറിപ്പ്‌ : റ്റ്വീറ്റ്ഡെക്ക്‌, റ്റ്വിറ്‍ള്‍, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍, റ്റ്വിറ്റെറിഫിക്ക്‌ - ഇതെല്ലാം റ്റ്വീറ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന പല ആപ്ളിക്കേഷന്‍സാണ്‌. ചിലതു പി സി യില്‍ ഉപയോഗിക്കാം, മറ്റു ചിലതു ഫോണിലും. റീറ്റ്വീറ്റ്‌ - മറ്റൊരാള്‍ അയച്ച ഒരു റ്റ്വീറ്റ്‌, അതിലെ സന്ദേശം കൂടുതല്‍ ആളുകളിലേയ്കെത്തിക്കാന്‍ വേണ്ടി വീണ്ടും അയക്കുന്ന സംഭവം.

ലേബലുകള്‍:

വ്യാഴാഴ്‌ച, മേയ് 14, 2009

ഒരു മന്ത്രകോടിയും കുറേ ചിന്തകളും

ഈ അടുത്തിടെ ഒരു കല്യാണം കൂടി. വധുവിണ്റ്റെ സാരിയുടെ വെല വെറും അറുപത്തയ്യായിരം രൂപ. (എണ്റ്റീശ്വരന്‍മാരേ.., 'എണ്റ്റെ മന്ത്രകോടിക്കു വെറും അയ്യായിരമേ ഉണ്ടായിരുന്നുള്ളല്ലോ ..കാലം പോയ പോക്കേ,' എന്നും മറ്റും ആരും അറിയാതെ പോലും നെടുവീര്‍പ്പിട്ടു കളയല്ലേ. പ്ളീസ്‌.. ഒരു നെടുവീര്‍പ്പ്‌ പാതി വഴി വന്നെങ്കില്‍ അതവിടെ വച്ചു കോര്‍ക്കു കൊണ്ടടച്ചു വച്ചോ എങ്ങനേയും പിടിച്ചു നിര്‍ത്തിക്കോ. നൊസ്റ്റാള്‍ജിയ ഒക്കെ ഗമ്പ്ളീറ്റ്‌ ഔട്ട്‌ ഓഫ്‌ ഫാഷനായെന്നേ. അല്ലെങ്കിലും ആ പരാതിക്കര്‍ത്ഥമില്ലല്ലോ. മ്മടെ അമ്മൂമ്മയ്ക്കു വന്നു പറയാമല്ലോ, അവരുടെ മന്ത്രകോടിക്കു വെറും ഇരുന്നൂറു രൂപയായിരുന്നു വെല എന്ന്‌ .. )

അറുപത്തയ്യായിരം രൂപേടെ സാരി എന്നു പറയുമ്പോള്‍, സാരിക്കതിനനുസരിച്ച്‌ കനവും വേണമല്ലോ. ലോകത്തുള്ള മുത്തും പവിഴവും സീക്വന്‍സുമൊക്കെ അതിലുണ്ട്‌.

ചെക്കന്‍ പെണ്ണിണ്റ്റെ തലയില്‍ മന്ത്രകോടി കൊണ്ടു പുതയ്ക്കുന്ന ഒരു ചടങ്ങുണ്ട്‌. ഒരു മിനിറ്റിനകം തന്നെ അതു തിരിച്ചുമെടുക്കും. ആ ചടങ്ങിണ്റ്റെ അര്‍ത്ഥമെന്താണെന്നെനിക്കറിയില്ല.

ഇന്നു മുതല്‍ മരണം വരെ, എനിക്കു നിണ്റ്റെ തലയില്‍ കേറിയിരുന്നു നെരങ്ങാനും, ബോറടിക്കുമ്പോള്‍ തലേലിരുന്നു ചെവി തിന്നാനും, എന്തിനു തലേല്‍ കേറിയിരുന്നു യൂറിന്‍ പാസ്‌ ചെയ്യാന്‍ പോലുമുള്ള അധികാരം ഞാന്‍ ഇതിനാല്‍ തീറെഴുതി എടുക്കുന്നു എന്നാരിക്കുമോ ? അറിയില്ല.

തലയില്‍ നിന്നെടുത്താല്‍ സാരി മടക്കി പെണ്ണിണ്റ്റെ കയ്യിലിട്ടു കൊടുക്കും. ആള്‍റെടി ആനയ്ക്കെടുപ്പതു പൊന്നുമായിട്ടാണ്‌, പെണ്ണിണ്റ്റെ നില്‍പ്‌. കൈയ്യില്‍ നെറയെ വളയും, പിന്നെ ബൊക്കേയും ഉണ്ട്‌. അതിണ്റ്റെ കൂടേയ്ക്കാണ്‌, ഈ സാരി കൂടി..

ഇനിയങ്ങോട്ടൊരു കാലത്തും നിണ്റ്റെ കൈയൊഴിയുവേകേലെന്നും, എപ്പോളും, കയ്യിലൊരെണ്ണം , പിന്നെ ഒക്കത്തൊരെണ്ണം, എന്ന കണക്കിലുണ്ടാകുമെന്നുമായിരിക്കുമിതിണ്റ്റെ വിവക്ഷ.

പിന്നീടു പള്ളിയിലെ ചടങ്ങുകള്‍ തീര്‍ന്ന്‌, പെണ്ണു വെള്ളസാരി/ ഗൌണ്‍ മാറി മന്ത്രകോടി ഉടുക്കുന്നതു വരെ, അതിങ്ങനെ കയ്യിലിടണം. പിന്നീടവിടെ നടന്ന രംഗങ്ങളൊരേ സമയം ചിരിയും സഹതാപവുമുണ്ടാക്കി.

സാരിയുടെ കനം താങ്ങാന്‍ വയ്യാതെ കല്യാണപ്പെണ്ണ്‌, ആരെങ്കിലുമിതൊന്നെടുത്തു മാറ്റുമോ, എന്നു ദയനീയമായി കണ്ണുകൊണ്ടാംഗ്യ ഭാഷയില്‍ ചോദിക്കുന്നു. " അയ്യോ, എടുത്തൂടാ, തീരണ വരെ പിടിക്കണം, വേണമെങ്കില്‍ മറ്റേ കയിലേയ്ക്ക്‌ മാറ്റിയിട്ടു തരാമെന്നു നാത്തൂന്‍.

അഞ്ചു മിനിറ്റിനകം ആ കൈയ്യും കഴയ്ക്കുന്നു. കല്യാണപെണ്ണ്‌ ആകപ്പാടെ വീര്‍പ്പുമുട്ടലും അസ്വസ്ഥതയും കാണിക്കുന്നു.

പിന്നീടുള്ള ചടങ്ങുകള്‍ തീരുന്നതു വരെ സാരി, "ആ കയ്യിലീക്കയ്യിലോ..മാണിക്യ ചെമ്പഴുക്കാ.. എണ്റ്റെ വലം കയ്യിലേ.. മാണിക്യ ചെമ്പഴുക്ക.. എണ്റ്റെ ഇടം ..കയ്യിലേ മാണിക്യ ചെമ്പഴുക്ക.." എന്ന മട്ടില്‍ ഇടം കയ്യിലും വലം കയ്യിലും മാറി മാറി ഓടിക്കളിച്ചു.

അതുകൊണ്ടു മന്ത്രകോടി എടുക്കുന്നവര്‍ ദയവു ചെയ്തു വീട്ടില്‍ നിന്നൊരു ത്രാസും കൊണ്ടു പോവുക. ഇഷ്ടപ്പെടുന്ന സാരികള്‍ തൂക്കി നോക്കി മാത്രം എടുക്കുക. ആ സാരി പെണ്ണിണ്റ്റെ കയ്യില്‍ മടക്കിയിട്ട്‌, പെണ്ണിനെ ഒരു മണിക്കൂറ്‍, ആ കടയുടെ മുന്നില്‍ ഡമ്മിയായി നിറുത്തുക. ഈ പരീക്ഷയില്‍ പെണ്ണും സാരിയും വിജയിച്ചാല്‍ മാത്രം..

അടിക്കുറിപ്പ്‌ : ഹൌ ആ മന്ത്രകോടി ആ പെണ്ണിണ്റ്റെ കയ്യില്‍ന്നു നേരേ ഇറങ്ങി എണ്റ്റെ മനസ്സിലേയ്ക്കാ പോന്നത്‌. എന്തൊരൊടുക്കത്ത കനമാരുന്നു. ഇവിടെയിറക്കി വച്ചപ്പോള്‍ എന്തൊരാശ്വാസം!

ലേബലുകള്‍: