ശനിയാഴ്‌ച, ഓഗസ്റ്റ് 02, 2008

പോസ്റ്റ് ചാപിള്ള

ഓഫീസില്‍ കടലു മാതിരി പണി കെടക്കുന്നതിന്റെ ഇടയിലായിരിക്കും, എന്തെങ്കിലുമൊന്നെഴുതാന്‍ മുട്ടുന്നത്‌. ഓഫീസ്‌ മെയിലു തന്നെ തുറന്നുവച്ചു വിരല്‍ത്തുമ്പില്‍ വരുന്നതൊക്കെ ഒറ്റമൂച്ചിനു റ്റൈയ്പ്പുചെയ്തു കേറ്റും. (മാനേജര്‍ കണ്ടാലും, എന്തെങ്കിലുമൊരൊഫീഷ്യല്‍ മെയിലു ഡ്രാഫ്റ്റ്‌ ചെയ്യുകയാണെന്നു തെറ്റിദ്ധരിച്ചോളുമല്ലോ..) . വീട്ടില്‍ച്ചെന്ന് അതെടുത്തു വരമൊഴിയില്‍ പേയ്സ്റ്റി നല്ലൊരു സുന്ദരി മലയാളിമങ്കയാക്കി, കെട്ടിയോനൊന്നു വായിക്കാന്‍ കൊടുക്കും .

"വായിച്ചിട്ടൊന്നക്ഷരത്തെറ്റു തിരുത്തിത്തായോ മനുഷ്യാ "

" എടോ... ഇതു താന്‍ പോസ്റ്റണ്ടടോ. അങ്ങടൊത്തില്ല... മൊത്തതില്‍ ഒരു പഞ്ചു പോരാ.. "

" ശെടാ, ഇതു വല്യ കഷ്ടമാണല്ലോ. എന്തോന്നു പഞ്ച്‌ ..? ഉള്ള പഞ്ചൊക്കെ മതി. "

" ഏയ്‌... അതു ശരിയാവൂല്ലാടോ.. തന്റെ പഴയ പോസ്റ്റുകളുടെയത്രക്കൊന്നും ഒരു ഗുമ്മില്ല.. "

"അതിനിപ്പോ ഗുമ്മില്ലാന്നു പറഞ്ഞു തിരിച്ചയക്കാന്‍ ഞാനിതു മാതൃഭൂമി ആഴ്ചപതിപ്പിനല്ലല്ലോ അയക്കണത്‌.. ബ്ളോഗിലല്ലേ പോസ്റ്റണത്‌ ?"

" ബ്ളോഗാണ്‌.., എന്നാലും ബ്ലോഗിനുമില്ലേ ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡൊക്കെ ? തന്റെ പഴയ പോസ്റ്റൊക്കെ വായിച്ചിട്ടുള്ളവരിതു വായിച്ചാല്‍, താന്‍ പണ്ടു കൂലിക്കാളെ വച്ചെഴുതിക്കുകയായിരുന്നോ എന്നു സംശയിക്കും. "

" ശരിയാല്ലെ... പരമ ബോറാല്ലേ... ? എന്നാല്‍ പോസ്റ്റണ്ടാല്ലേ.. ...അല്ലെങ്കില്‍ ചുമ്മാ പോസ്റ്റാല്ലേ.. ? അല്ലേല്‍ വേണ്ടാല്ലേ ?"

ഒരു പോസ്റ്റിന്റെ അകാലചരമം. വെളിച്ചം കാണാതെ ഒരു പോസ്റ്റു കൂടി ജിമെയില്‍ ഡ്രാഫ്റ്റില്‍ അന്ത്യ വിശ്രമം കൊള്ളുന്നു..

******************************************************

" അതേയ്‌ ഞാന്‍ 'എന്‍ പി ആറും ഞാനും ' എന്നുള്ള സ്റ്റയിലില്‍, നാഷനല്‍ പബ്ളിക്‌ റേഡിയോയെപ്പറ്റി ഒരു പോസ്റ്റെഴുതിയിട്ടുണ്ട്‌. . ഒന്നു വായിച്ച്‌ ഓക്കേയാണോന്നു പറയാമോ ?"

"എടോ...ഇതിന്റെ ഒരു ത്രെഡ്‌ ഉഗ്രന്‍. സംഭവം മൊത്തത്തില്‍ കൊള്ളാമായിരുന്നു. ഉഗ്രന്‍ റ്റോപ്പിക്കായിരുന്നു. താന്‍ പറയാനുദ്ദേശിച്ച കാര്യങ്ങളൊക്കെ അടിപൊളി. പക്ഷേ അതു പറഞ്ഞൊപ്പിച്ച രീതി, അതത്രയ്ക്കങ്ങൊത്തില്ല.... "

"ങീ ഹീ.. ..ഇതെന്തൊരു കഷ്ടാ ഇതു ? എന്നെ കൊണ്ടിപ്പോ ഇങ്ങനൊക്കെ എഴുതാനാന്നേ പറ്റണുള്ളൂ... "

" താനൊരു കാര്യം ചെയ്യ്‌. ഇതിലെ എല്ലാമിങ്ങനെ, ‘എന്റെ ജീവിതത്തില്‍.... എനിക്കറിയാം.. ഞാന്‍ കേട്ടു..‘ അതൊക്കെ മാറ്റി, ഒരു തേഡ്‌ പേഴ്സണ്‍ സ്റ്റയിലിലൊന്നു പൊളിച്ചെഴുതി നോക്കിക്കേ.. അപ്പോ ഇതുഗ്രന്‍ പോസ്റ്റാകും "..

"പിന്നെ...തേങ്ങാക്കൊല... എന്റെ മനുഷ്യാ... എഴുതിക്കഴിഞ്ഞ ഒരു പോസ്റ്റില്‍ ഒരക്ഷരത്തെറ്റു തിരുത്താനുംകൂടിഎനിക്കു പറ്റത്തില്ല, അപ്പൊളാ. ഒരു മൂച്ചിന് എഴുതാന്‍ വന്നു മുട്ടുമ്പോ, ഒരു ഒഴുക്കു പോലെ... അങ്ങടെഴുതും.. അതല്ലാതെ, ഒന്നൂടെ അതു മാറ്റിയെഴുതാനൊന്നും എനിക്കറിയത്തില്ലാന്നേ. മാത്രോമല്ല, ഞാനെത്ര ശ്രമിച്ചാലും, എന്റെ ജീവിതത്തില്‍, എനിക്കു ചുറ്റും നടക്കുന്ന കാര്യം ആയിട്ടേ എഴുതാന്‍ പറ്റുള്ളൂ. എനിക്കും എന്റെ ചുറ്റിലും ഉള്ള ആള്‍ക്കാരിലും ഒക്കെ നടക്കുന്ന കാര്യങ്ങള്‍... അതൊക്കെ തന്നെയല്ലെ എന്റെ പഴയ പോസ്റ്റൊക്കെ? ഞാനെന്ന ഫസ്റ്റ്‌ പേഴ്സണില്ലാതെ ഒരു പോസ്റ്റെഴുതാന്‍ എന്നെക്കൊണ്ടൊരുകാലത്തും പറ്റൂല്ലാന്നാ തോന്നണേ. ഇതൊക്കെയല്ലാതെ ആണവകരാറും, പാഠപ്പുസ്തക വിവാദോം ഒന്നുമെഴുതാന്‍ തലകുത്തി നിന്നാലും ജന്‍മത്തെനിക്കു പറ്റൂല്ല.. "

" എന്തായാലും, ഇതിനൊരു ഗുമ്മില്ലാ...ഒന്നില്ലെങ്കിലും പത്തു നൂറു കമന്റു വീണ മൂന്നോ നാലോ പോസ്റ്റെഴുതിയ ആളല്ലേ താന്‍ ? ആ ഒരു നെലവാരമെങ്കിലും കീപ് ചെയ്യണ്ടേ ? "

"ഇതിപ്പോ എല്ലാക്കാലത്തും ഒരേ ഗുമ്മിലെഴുതിയേക്കാമെന്നു ഞാനാര്‍ക്കും വാക്കു കൊടുത്തിട്ടൊന്നുമില്ലല്ലോ. എനിക്കു വായില്‍ തോന്നുന്നതും മനസ്സില്‍ തോന്നുന്നതുമൊക്കെയെഴുതണം. പഞ്ചുണ്ടോ കിഞ്ചുണ്ടോ എന്നതൊന്നുമെനിക്കു പ്രശ്നമല്ല. ബ്ലോഗല്ലാതെ വേറെ എവിടെയാ അങ്ങനെ എഴുതാന്‍ പറ്റുകാ " ?

പിറ്റേ ദിവസം ഒന്നുകൂടി എടുത്തു വായിച്ചു നോക്കി... "ശെരിയാ... ഒരു പഞ്ചു പോരാല്ലേ... ബോറ്‌... വേണ്ടാ പോസ്റ്റണ്ടാ.. " ആത്മ ഗതം

മറ്റൊരു പോസ്റ്റിന്റെ കടയ്ക്കല്‍കൂടി കത്രിക വയ്ക്കപ്പെട്ടു. നീചനായ എഡിറ്റര്‍. ഒരു പോസ്റ്റുകൂടി ജി മെയിലിന്റെ ശവപ്പറമ്പിലേയ്ക്ക്‌. (ബാക്‌ ഗ്രൌണ്ടില്‍സമയമാം രഥത്തില്‍ ഞാന്‍... സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു... )

**************************************************************************

"നേഴ്സുമാര്‍, ഭൂമിയിലെ ചിറകുള്ള മാലാഖമാര്‍' ഇതൊന്നു വായിച്ചു നോക്കാമോ? ചെറുപ്പം മുതലേ എനിക്കു നഴ്സുമാരെ കണ്ണെടുത്താല്‍ കണ്ടൂടാത്തതും, ബി എസ്സി നഴ്സിങ്ങിനു കിട്ടീട്ടും പോകാത്തതിനെന്റെ അപ്പന്‍ ചീത്ത വിളിക്കുന്നതും, ചത്താലും നഴ്സാവാന്‍ പോവൂല്ലാന്നു ഞാന്‍ വാശി പിടിക്കുന്നതും.. പഷേ അമേരിക്കയിലെ മാലാഖമാരുടെ പരിചരണത്തില്‍ രണ്ടു പ്രസവിച്ചതോടെ, ഏതു നഴ്സിനെ കണ്ടാലുമെടുത്തുമ്മ വയ്ക്കാന്‍ മാത്രം ഭൂമിയിലെ നേഴ്സുമാരോടു മുഴുവന്‍ പ്രണയത്തിലായി പോയതുമൊക്കെ ചേര്‍‍ത്ത് അവിയലു പരുവത്തിലൊരെണ്ണം.. "

" എടോ... താനിത്തിരി താമാശൊക്കെ ചേര്‍ത്തെഴുതെടോ. ഇങ്ങനെ മസിലു പിടിച്ചെഴുതിയാല്‍, വായിക്കാനൊരു ഒഴുക്കില്ല. ഇടയ്ക്കുവച്ചു തിയേറ്ററില്‍ നിന്നാളിറങ്ങി പോണപോലെ നിറുത്ത്യേച്ചു പോകും. താന്‍ പണ്ടെഴുതിയിരുന്നപോലെ ഒന്നു ശ്രമിച്ചു നോക്കിക്കേ. ഇതു കൊള്ളാം, പക്ഷെ തന്റെ പണ്ടത്തെ പോസ്റ്റുകളുടെയൊന്നും ഏഴയലത്തു വരൂല്ല... "

"ഇതെന്തൊരു കഷ്ടമാണെന്നേ... എനിക്കു വരണില്ല പഴയ പോലെയെഴുതാന്‍... പക്ഷേ എനിക്കു വായില്‍ തോന്നണതൊക്കെയെഴുതണം. ഓരോ ദിവസോം ഓഫീസില്‍ നടക്കണതും വീട്ടില്‍ നടക്കണതും, മക്കള്‍ടെ കാര്യങ്ങളും ഒക്കെയെഴുതണം. ഒരു കാര്യം ചെയ്താലോ... വെറൊരു ജി മെയിലൈഡി ഉണ്ടാക്കി, വേറൊരു ബ്ളോഗുണ്ടാക്കിയാലോ... വേറൊരു പേരില്‍.. അപ്പോ പിന്നെ പഴയ പോസ്റ്റു വായിച്ചിട്ടുള്ളവരു വായിച്ചാലോ.. പഞ്ചില്ല.. എന്നുള്ള പ്രശ്നങ്ങളൊന്നുമില്ലല്ലോ.. "

" കൊള്ളാം ബെസ്റ്റ്‌... 2 പാരഗ്രാഫ്‌ വായിക്കുന്നതിനുമുമ്പേ ആളുകള്‍ക്കെല്ലാം പിടികിട്ടും ഇതു താനാണെന്ന്. എടോ.. എന്റെ 2 മക്കള്‍, കെട്ടിയോനെന്നൊക്കെ എഴുതാതെ ഒരു പോസ്റ്റെഴുതാന്‍ തന്നെ കൊണ്ടൊക്കുവോടോ? എല്ലാര്‍ക്കും എപ്പ പിടികിട്ടീന്നു ചോദിച്ചാല്‍ മതി. എന്നിട്ടുവേണം 2 പേരിലെഴുതീന്നുള്ള നാണക്കേടു കൂടി. "

"ഇതു വല്യ കഷ്ടമാണല്ലോ. അച്ചനാവാനും സമ്മതിക്കൂല്ല, പെണ്ണുകെട്ടാനും സമ്മതിക്കൂല്ല... "

"ഇതു വേണേല്‍ താന്‍ പോസ്റ്റിക്കോ. ഒരുവിധം ഓക്കെയാ. പക്ഷേ ഒരു നൂറു ശതമാനം തൃപ്തി പോരാ.. "

ഇങ്ങനെ എത്രയെത്ര പോസ്റ്റുകള്‍ ചാപിള്ള പിറന്നു പോയിരിക്കുന്നു.



വെളിച്ചം കാണാതെ പെട്ടിയിലിരിക്കുന്ന മലയാള സിനിമകള്‍ ഇത്രയുമുണ്ടാകുമോ എന്തോ.

ലേബലുകള്‍: , ,