തിങ്കളാഴ്‌ച, സെപ്റ്റംബർ 11, 2006

സീ, ഷീ ഇസ് അഡോറബിള്‍

നാലു ദിവസമായി ഇന്ററാക്റ്റീവ് ടെസ്റ്റിങ്ങെന്ന പേരില്‍ എന്റെ ക്യുബ്ബിക്കിളില്‍ കുറ്റിയടിച്ചിരിക്കുന്ന സായിപ്പ് ഇടയ്ക്കിടെ ഓരോരോ കൊച്ചുവര്‍ത്തമാനം തുടങ്ങി.

'സീംസ് യൂ ഹാവ് എ ബേബി' എന്നു സായിപ്പു ചോദിച്ചപ്പോള്, അമ്പടാ.. സായിപ്പു വീട്ടുവിശേഷങ്ങളും ചോദിക്കുന്നല്ലോ എന്നു ഞാനല്ഭുതപ്പെട്ടു.

ഹന്ന മോള്‍ ഫോണ്‍വിളിച്ചു ചെവിപൊട്ടുന്ന ശബ്ദത്തില്‍ മമ്മാ എന്നായിരം പ്രാവശ്യം വിളിച്ച്, റ്റി വി യില്‍ അവളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ റ്റിങ്കി വിങ്കി, ഡിപ്സി, ലാലാ, പോഹ് എന്നിവരെപ്പറ്റി വാതോരാതെ പറഞ്ഞതു കക്ഷി കേട്ടിരുന്നല്ലോ.

എന്തായാലും സായിപ്പിങ്ങോട്ടു ചോദിച്ചതല്ലേ, അങ്ങോട്ടു ചോദിക്കാതിരിക്കുന്നതു മോശമല്ലേ എന്നോര്‍ത്തു ഞാന്‍ തിരിച്ചുചോദിച്ചു.

'ഹവെബൗട്ട് യൂ' ?

സായിപ്പു നിറഞ്ഞ ചിരിയോടെ, ഹൃദയംനിറഞ്ഞ സന്തോഷത്തോടെ:
'ഓ... യാ... ഐ ഹാവ് എ ഗേള്‍, ഹെര്‍ നെയിം ഈസ് സ്റ്റെയ്സി, ഷീ ഈസ് ഫോര്‍ നൗ. ഷീ ഈസ് സോ ലവ്‌ലി. ഐ കാന്‍ ഷോ യൂ, ഹെര്‍ പിക്ചേഴ്സ്'.

സായിപ്പ് അത്യുത്സാഹത്തില്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഒപ്പം കമ്പ്യൂട്ടറില്‍ നിന്നവളുടെ ചിത്രങ്ങള്‍ എന്നെ കാണിക്കാന്‍ വേണ്ടി ഏതൊക്കെയോ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുകയും.

(വായിക്കാനുള്ള ബുദ്ധിമുട്ടൊഴിവാക്കാന്‍ (എഴുതുവാനും :) ) സായിപ്പിന്റെ ഇനിയുള്ള ഭാഷണങ്ങള്‍ മലയാളത്തില്‍ )

'യൂ നോ വാട്ട്, ഐ കാണ്ട് ഈവന്‍ തിങ്ക് എബൗട്ട് ബിയിംഗ് അവൈ ഫ്രം ഹെര്‍. അതുകൊണ്ടാണു ഞാന്‍ ഉച്ചയ്ക്കു ലഞ്ച് കഴിക്കാന് വീട്ടില്‍ പോകുന്നത്. ജോലിയില്‍ എത്ര തിരക്കുണ്ടെങ്കിലും, ഞാന്‍ വീട്ടില്‍ പോയേ കഴിക്കൂ. വല്ലാതെ തെരക്കോ മീറ്റിങ്ങോ മൂലം ഒരു ദിവസം ഞാന്‍ ചെന്നില്ലെങ്കില്‍ വൈകിട്ടു ചെല്ലുമ്പോള്‍ അവള്‍ ആകെ പിണങ്ങി ഇരിക്കും.'

എനിക്കല്ഭുതം തോന്നി. ഇത്രയ്ക്കൊക്കെ സ്വന്തം മകളോട് അറ്റാച്‌മെന്റോ സായിപ്പിന്? വെള്ളക്കാര്‍ മക്കളെ വളര്‍ത്തുന്ന രീതിയെപ്പറ്റി ഞാന്‍ മനസ്സിലാക്കിയിരുന്നതൊക്കെ തെറ്റായിരുന്നുവോ? സായിപ്പിന്റെ കുട്ടിക്കിനി അമ്മയില്ലേ ആവോ? അതാരിക്കുമോ ഇത്രയ്ക്കടുപ്പം? അതെങ്ങനെ പച്ചക്കു ചോദിക്കും? അങ്ങോര്‍ക്കു സങ്കടമായാലോ?

“അവളെ ഡേ കെയറില്‍ വിട്ടിട്ടാണോ ഓഫീസില്‍ വരുന്നത്?” , ഞാന്‍ ചോദിച്ചു.

ഇപ്പോളറിയാമല്ലോ വീട്ടില്‍ കുഞ്ഞിന്റെ അമ്മയുണ്ടോ എന്നുള്ളില്‍ ചിന്തിച്ചു.

"നോ. അവള്‍ വീട്ടില്‍തന്നെ. വല്ലപ്പോഴും അവളെ ഞാന്‍ വിടും ഡേ കെയറില്‍, ഒരാഴ്ചത്തേയ്ക്കോ മറ്റോ. അവള്‍ക്കവളുടെ പ്രായത്തിലുള്ള മറ്റുള്ളവരുമായി ഇടപഴകാന്‍ അവസരം കൊടുക്കാന്‍. അവള്‍ക്കു കളിക്കാനാരും കൂട്ടില്ല. ഭയങ്കര ലോണ്ലിയാണ്. എനിക്കറിയാം, ഞാനോഫീസില്‍ വരുമ്പോളല്ലാതെ വേറെ ഒരു നിമിഷം പോലും അവളെ പിരിഞ്ഞിരിക്കാറില്ല. എവിടെ പോയാലും കൂടെ കൊണ്ടു പോകും "

സാധാരണയായി അളന്നു തൂക്കി മാത്രം സംസാരിക്കാറുള്ള സായിപ്പിനിപ്പോള്‍ നൂറാണു നാവ്.

"ഞാന്‍ എവിടെ യാത്രപോയാലും അവളെ കൊണ്ടുപോകും. പള്ളിയിലും ഷോപ്പിങ്ങിനുമൊക്കെ പോകുമ്പോള്‍, ഐ റ്റേയ്ക് ഹെര്‍ വിത് മി”

ഇതിനിടയില്‍ സായിപ്പ് മകളുടെ ഫോട്ടോ ഓപ്പണ്‍ ചെയ്തിരുന്നു.

“സീ ദിസ് ഈസ് ഷീ. ഷീ ഇസ് അഡോറബിള്‍”

സായിപ്പിന്റെ ചുന്തരിക്കുട്ടിയെ കാണാന്‍ കൊതിയോടെ ഞാന്‍ നോക്കി. നിറയെ രോമമുള്ള ഒന്നാംതരമൊരു പട്ടിക്കുട്ടി:) മുഖത്തെ ഭാവം മാറാതിരിക്കാന്‍ വല്ലാതെ കഷ്ടപ്പെടേണ്ടി വന്നു എനിക്ക്.

സായിപ്പുത്സാഹതിമിര്‍പ്പിലാണ്. ഓരോരോ പടങ്ങളായി കാണിച്ചു കൊണ്ടേയിരിക്കുന്നു. സായിപ്പും പട്ടിക്കുട്ടിയും കൂടി വിവിധ രീതിയില്‍ പോസ് ചെയ്തവ.

വെറുതെ കേട്ടാല്‍ പോരല്ലോ. ഓരോന്നിനും ' ഓ... റിയലി ? ' , ഓ സോ ക്യൂട്ട്', 'വൗ, ഷീ ഇസ് സോ പ്രെറ്റി' എന്നൊക്കെ അപശബ്ദങ്ങള്‍ പുറപ്പെടുവിച്ചു ഞാന്‍ എല്ലാം കേട്ടിരുന്നു...
സായിപ്പു നിറുത്താന്‍ പ്ലാനില്ല. “അവളെയെനിക്കു കിട്ടുമ്പോള്‍ വെറും ഒരാഴ്ച പ്രായമാണ്. അന്നത്തെ ഫോട്ടോ കാണണ്ടേ?”
“ഓ...ഷുവര്‍” എന്നു പറഞ്ഞ് അതും കണ്ടു.

ഒടുവില്‍, “ലെമ്മി ഗോ ആന്‍ഡ് ഗ്രാബ് എ കപ്പ് ഓഫ് കോഫി” എന്നു പറഞ്ഞു മുങ്ങേണ്ടി വന്നു, തല്ക്കാലത്തെക്കെങ്കിലും സായിപ്പിന്റെ പട്ടിപുരാണത്തില്‍ നിന്നു രക്ഷപ്പെടാന്‍.